പുലിയാണെങ്കിൽ കൊന്ന ആടിനെ ഭക്ഷിക്കാൻ വീണ്ടും വരും; ക്യാമറ സ്ഥാപിച്ച് വനംവകുപ്പ് കാത്തിരിക്കുന്നു
Mail This Article
കിളിമാനൂർ∙ പുളിമാത്ത് ഗ്രാമപ്പഞ്ചായത്തിൽ താളിക്കുഴി കടലുകാണിപ്പാറ കാർത്തികയിൽ ഓമനയുടെ രണ്ട് ആടുകളെ കൊന്നത് പുലിയെന്ന് ഉറപ്പിച്ച് നാട്ടുകാർ. ആറടി ഉയരമുള്ള മതിൽ ചാടിക്കടന്നതും രണ്ട് ആടുകളെ ഭക്ഷണമാക്കിയതും മതിലിലെ നഖപ്പാടുകളും കണക്കിലെടുക്കുമ്പോൾ പുലിയുടെ സാന്നിധ്യമെന്ന് തന്നെയാണ് അധികൃതരും ഉറപ്പിക്കുന്നത്. കൊന്ന ആടുകളുടെ അവശിഷ്ടങ്ങൾ മാറ്റാതെയും ജീവനുള്ള ആടിനെ ഇതേ ഷെഡിൽ കെട്ടിയിട്ടും വനം വകുപ്പ് ഇവിടെ ക്യാമറ സ്ഥാപിച്ചു.
പുലി ആണെങ്കിൽ കൊന്ന ആടിന്റെ ശേഷിക്കുന്ന ഇറച്ചി കഴിക്കാൻ വീണ്ടും വരുമെന്ന നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. വീടിന്റെ പിൻവശത്തെ ഷെഡിൽ കെട്ടിയിട്ടിരുന്ന 3 ആടുകളിൽ 2 എണ്ണത്തിനെ ആണ് കടിച്ചു കൊന്ന് തിന്നത്. മാംസം പൂർണമായും തിന്നിട്ടുണ്ട്. കൈ കാലുകൾ, തല, തോൽ എന്നിവ മാത്രമാണ് ബാക്കിയുള്ളത്. വെളുപ്പിന് 3 മണിയോടെ ഏതോ ജീവിയുടെ അലർച്ചയും ആടിന്റെ കരച്ചിലും കേട്ടതായി ഓമനയുടെ മകൾ പൊലീസ് ഉദ്യോഗസ്ഥയായ സിന്ധു പറഞ്ഞു.
ലൈറ്റ് അടിച്ചു നോക്കി എങ്കിലും ഒന്നും കണ്ടില്ല. രാവിലെ നോക്കിയപ്പോളാണ് ആടുകളെ കൊന്നിട്ടിരിക്കുന്നത് കാണുന്നത്. വീടിന്റെ നാല് ഭാഗത്തും മതിലും ഗേറ്റും ഉണ്ട്. ഗേറ്റ് രാത്രി പൂട്ടിയിടും.പിൻവശത്തെ ആറ് അടിയിൽ കൂടുതൽ ഉയരം ഉള്ള മതിൽ ചാടി കടന്നാണ് ജീവി എത്തിയതെന്നു കരുതുന്നു. ആടിന്റെ കാഷ്ഠത്തിൽ കാണപ്പെട്ട കാൽപാടുകളും മതിലിൽ കാണപ്പെട്ട നഖപ്പാടുകളും പുലിയുടേതാണെന്നാണ് നിഗമനം. മറ്റു പല സ്ഥലങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നെങ്കിലും സ്ഥിരീകരണമായിട്ടില്ല.