പന്ത്രണ്ട് ഇട റോഡുകൾ തമിഴ്നാട് പൊലീസ് അടച്ചു, ബാരിക്കേഡ് നിരത്തി; ഇ പാസ്, ആർടിപിസിആർ പരിശോധനകൾ കർശനം
Mail This Article
പാറശാല∙ കോവിഡ് വ്യാപനം പ്രതിരോധിക്കാൻ കേരളത്തിലേക്ക് പ്രവേശിക്കുന്ന പന്ത്രണ്ട് ഇട റോഡുകൾ തമിഴ്നാട് പൊലീസ് അടച്ചു. കളിയിക്കാവിള, പളുകൽ, അരുമന, കൊല്ലങ്കോട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വെള്ളറട മുതൽ കൊല്ലങ്കോട് വരെയുള്ള അതിർത്തി പ്രദേശത്തെ റോഡുകളാണ് ഇന്നലെ രാവിലെ ബാരിക്കേഡ് നിരത്തി അടച്ചത്. അടച്ച റോഡുകളിൽ പരിശോധനകൾക്ക് പൊലീസിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന ദേശീയപാതയിലെ കളിയിക്കാവിള ചെക്പോസ്റ്റിൽ ഇന്നലെ മുതൽ ഇ പാസ്, ആർടിപിസിആർ പരിശോധനകൾ കർശനമാക്കി.
കളിയിക്കാവിള ചെക്പോസ്റ്റിനു സമീപത്തെ സ്കൂളിൽ ആണ് ആർടിപിസിഅർ പരിശോധനകൾക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇ പാസ് ഇല്ലാതെ ഇരുചക്രവാഹനങ്ങൾ, ഒാട്ടോ തുടങ്ങിയ വാഹനങ്ങളിൽ അതിർത്തി കടക്കുന്നവരെ തിരിച്ച് അയക്കും. പ്രധാന പാതയിൽ ഗതാഗതം അനുവദിച്ചിട്ട് ഉള്ളതിനാൽ ഇടറോഡുകൾ അടച്ചത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടില്ല. തിരുവനന്തപുരം- കന്യാകുമാരി ജില്ലാ അതിർത്തിയിലെ 4 പൊലീസ് സ്‌റ്റേഷൻ പരിധിയിലെ 12 ഇടറോഡുകളാണു കന്യാകുമാരി ജില്ലാ ഭരണകൂടത്തിന്റെ നിർദേശാനുസരണം പൊലീസ് അടച്ചത്.
കളിയിക്കാവിള, കൊല്ലങ്കോട്, അരുമന, പളുകൽ സ്‌റ്റേഷനുകളുടെ പരിധിയിലുള്ള കളിയിക്കാവിള മാർക്കറ്റ് റോഡ്, പനങ്കാല- കുളപ്പുറം റോഡ്, കടുവാക്കുഴി റോഡ്, വന്യാങ്കോട് റോഡ്, മലയടി റോഡ്, രാമവർമൻ ചിറ റോഡ്, ഉണ്ടൻകോട് റോഡ്, അരുമന- പുലിയൂർശാല റോഡ്, യമുന തിയറ്റർ റോഡ്, കച്ചേരിനട റോഡ്, ഫാത്തിമാപുരം റോഡ,് പുന്നമൂട് കടറോഡ് എന്നിവയാണു ബാരിക്കേഡ് ഉപയോഗിച്ച് അടച്ചത്. ദിവസേന കേരളത്തിൽ നിന്ന് ഒട്ടേറെ യാത്രക്കാരാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. പ്രധാന പാതയിലൂടെ എത്തുന്നവർക്കു തമിഴ്‌നാട്ടിലേക്കു കടക്കണമെങ്കിൽ ഇ പാസ് നിർബന്ധമാണ്. കോവിഡ് പോസിറ്റീവ് അല്ലെന്ന റിപ്പോർട്ടും കരുതണം. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണു പ്രവേശനാനുമതി നൽകുന്നത്.