ഏറ്റവും ശക്തമെന്നു കരുതിയ തിരുവനന്തപുരം ജില്ലയിലെ വോട്ടു ചോർച്ച : ബിജെപിയിൽ കലാപം
Mail This Article
തിരുവനന്തപുരം∙ ഏറ്റവും ശക്തമെന്നു കരുതിയ തിരുവനന്തപുരം ജില്ലയിലെ വോട്ടു ചോർച്ച ബിജെപിയിൽ മറ്റൊരു കലാപത്തിന് കൂടി തുടക്കമിട്ടു. നാലു മണ്ഡലം ഒഴികെ ബാക്കി പത്തിടത്തും വോട്ടു കുറഞ്ഞു. ജില്ലയിൽ 2016 നെക്കാൾ 2.5% വോട്ടു കുറഞ്ഞത് ബിജെപിയിലെ നേതാക്കൾ പരസ്പരം തുറന്ന ഏറ്റുമുട്ടലിലേക്കും കടന്നു.
മുൻ ജില്ലാ പ്രസിഡന്റ് എസ്. സുരേഷും ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ ജില്ലാ കോർ കമ്മിറ്റി ചർച്ച ചെയ്താൽ മതിയെന്നു പറഞ്ഞ് സംസ്ഥാന പ്രസിഡന്റ് ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. നേമത്തെ വോട്ടു ചോർച്ച പാർട്ടിയ്ക്ക് നാണക്കേടുണ്ടാക്കി. വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പിനെക്കാൾ വോട്ടു കൂടിയെങ്കിലും 2016ലെ തിരഞ്ഞെടുപ്പിനെക്കാൾ വോട്ടു കുറഞ്ഞു.
തിരുവനന്തപുരം, ആറ്റിങ്ങൽ, ചിറയിൻകീഴ് നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ മാത്രമാണ് വോട്ടു വർധിച്ചത്. ബിഡിജെഎസ് വോട്ടിൽ ചോർച്ചയുണ്ടായെന്നും ബിഡിജെഎസിൽ ഏകോപനമുണ്ടായിരുന്നില്ലെന്നുമുള്ള വാദമാണ് ബിജെപി വോട്ടു കുറഞ്ഞതിന്റെ ന്യായീകരണമായി പറയുന്നത്. എങ്കിലും താഴെത്തട്ടിലെ വോട്ടുചോർച്ച അറിയാൻ കഴിയാതിരുന്നതും ഇത്രയധികം പ്രചരണം നടത്തിയിട്ടും വോട്ടു കുറഞ്ഞതും പാർട്ടി ജില്ലാ ഘടകത്തെയും പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുകയാണ്