ഗുണ്ടാ നേതാവിനെ വീടിനു മുൻപിൽ വെട്ടിക്കൊലപ്പെടുത്തി; പുറത്തിറങ്ങാതെ വിറച്ചു സമീപവാസികള്‍
Mail This Article
ചിറയിൻകീഴ്∙ കടയ്ക്കാവൂർ കവലയൂരിൽ ഗുണ്ടാ നേതാവിനെ എട്ടംഗ സംഘം പട്ടാപ്പകൽ വീടിനു മുൻപിൽ വെട്ടിക്കൊലപ്പെടുത്തി. മണമ്പൂർ പെരുംകുളം മിഷൻ കോളനിയിൽ കല്ലറത്തോട്ടം വീട്ടിൽ ജോഷി(35)യാണു മേലാസകലം വെട്ടും കുത്തുമേറ്റു മരിച്ചത്. ഇന്നലെ രാവിലെ 10 നാണ് സംഭവം. ജോഷിയുടെ സംഘത്തിൽ നിന്നു പിണങ്ങിപ്പോയവരാണു കൊലയ്ക്കു പിന്നിലെന്നാണു സൂചന. ഇവർക്കായി തിരച്ചിൽ തുടങ്ങി.
കവലയൂർ പനയ്ക്കോട്ടുകോണം പാറയിൽ കടവിലെ വീടിനു സമീപം വച്ച് ജോഷിയെ മാരകായുധങ്ങളുമായെത്തിയ സംഘം ഓടിച്ചിട്ടു പിടികൂടി ആക്രമിക്കുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാൽ സമീപവാസികളാരും പുറത്തിറങ്ങിയില്ല. കടയ്ക്കാവൂർ പൊലീസ് വിവരമറിഞ്ഞ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അക്രമത്തിനു ദൃക്സാക്ഷിയായ ജോഷിയുടെ സുഹൃത്ത് താഹയിൽ നിന്നു പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. കൊലപാതകവും ലഹരി കടത്തുമടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ മുഖ്യ പ്രതിയായ ജോഷി ഒളിവിലായിരുന്നു.
ലോക്‌ഡൗണിന്റെ മറവിൽ നാട്ടിലെത്തിയപ്പോഴാണ് ആസൂത്രിത കൊലപാതകം. ഇയാൾ അവിവാഹിതനാണ്. അഭിപ്രായഭിന്നത സംഘർഷത്തിൽ എത്തിയതോടെയാണു ജോഷിയുടെ സംഘത്തിലെ ചിലർ പിരിഞ്ഞ് എതിർചേരിയിലായതെന്നു പൊലീസ് അറിയിച്ചു. തുടർന്ന് ഇരുവിഭാഗവുമായി ഇടയ്ക്കിടെ പ്രശ്നങ്ങളുണ്ടായിരുന്നു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. റൂറൽ എസ്പി സി.കെ.മധു, ഡിവൈഎസ്പിമാരായ ബാബുക്കുട്ടൻ, ഹരി, പി.ശ്രീകാന്ത്, കടയ്ക്കാവൂർ സിഐ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.