അർബുദരോഗിക്കു നേരെ നടുറോഡിൽ അഭിഭാഷകന്റെ ആക്രമണം: കേസ്
Mail This Article
തിരുവനന്തപുരം∙ കാറിടിപ്പിച്ചു വാഹനത്തിനു കേടുവരുത്തിയതു ചോദ്യം ചെയ്ത അർബുദ രോഗിയെ അഭിഭാഷകൻ മർദിക്കുന്ന നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ പ്രചാരം. ആക്രമണത്തിൽ നടു റോഡിൽ തലയിടിച്ചു വീണതിനെ തുടർന്ന് രണ്ടു മാസത്തോളം ചികിത്സയിലായിരുന്നു മർദനമേറ്റ വിളവൂർക്കൽ കുണ്ടമൺഭാഗം മൂലതോപ്പ് ടിആർഎ 53 ൽ ഷിബു(43). വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജനുവരി 12 നാണ് സംഭവം. വഞ്ചിയൂർ മള്ളൂർ റോഡിൽ എസി റിപ്പയറിങ് കട നടത്തുകയാണ് ഷിബു.
കാർ കടയ്ക്കു മുന്നിൽ പാർക്കു ചെയ്യാൻ ഒരുങ്ങളെ എതിർവശത്തു നിന്നെത്തിയ അഭിഭാഷകൻ തന്റെ കാർ ഷിബുവിന്റെ കാറിൽ ആദ്യം ഇടിച്ചു. വാതിൽ തുറന്നു പുറത്തിറങ്ങാൻ ശ്രമിക്കുമ്പോൾ ഡോറിലും ഇടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ഷിബു തടഞ്ഞു. ഒടുവിൽ അഭിഭാഷകൻ വാഹനം നിർത്തി പുറത്തിറങ്ങി ഷിബുവിനെ അസഭ്യം പറയുകയും റോഡിലേക്ക് തള്ളിയിടുകയുമായിരുന്നു.
തലയിടിച്ച് വീണ ഷിബുവിനെ ഗൗനിക്കാതെ അഭിഭാഷകൻ സ്ഥലത്തു നിന്നു കടന്നു. സമീപത്തെ കടയിലുണ്ടായിരുന്നവർ ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. കാൻസർ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ നടത്തിയ ഷിബുവിന്റെ തലയ്ക്ക് തുന്നലിട്ടിരിക്കുകയായിരുന്നു. ഇതു പൊട്ടി രണ്ടരമാസത്തോളം ആശുപത്രിയിലായിരുന്നു ഇദ്ദേഹം. ഷിബുവിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ആക്രമണ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.