ADVERTISEMENT

തിരുവനന്തപുരം∙ ബാറുകളിൽ 10 % അധിക വില ഈടാക്കി കൂടുതൽ സമയം വ്യാപക മദ്യ വിൽപന.  ഇത്തരം ബാറുകൾക്കെതിരെ നടപടിയെക്കാൻ എക്സൈസ് കമ്മിഷണർ നൽകിയ ഉത്തരവ് ഉദ്യോഗസ്ഥർ ഗൗനിക്കുന്നില്ല.  ഉയർന്ന വിലയ്ക്ക് അനധികൃത വിൽപന അനുവദിക്കുന്നതിനാൽ തങ്ങൾക്കു മാസപ്പടി വേണമെന്ന് പല ഉദ്യോഗസ്ഥരും ബാറുടമകളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അതിനിടെ ബവ്റിജസ് കോർപറേഷൻ ലാഭവിഹിതം കൂടുതൽ ഈടാക്കുന്നത് മറികടക്കാൻ എല്ലാവരും ബവ്കോ വിലയേക്കാൾ 10 % അധികം ഈടാക്കണമെന്നും ബിൽ നൽകരുതെന്നും ബാറുടമകളുടെ സംഘടനാ ഭാരവാഹികൾ അംഗങ്ങൾക്ക് രഹസ്യ വാട്സാപ് സന്ദേശം അയച്ചു. 

മദ്യം പാഴ്സൽ വിൽപനയ്ക്കു  ബവ്കോ ഈടാക്കുന്ന അതേ വിലയ്ക്കു വിൽക്കാനാണ് ജൂൺ 15നു സർക്കാർ അനുവദിച്ചത്. മദ്യത്തിന്റെ മൊത്ത വിൽപനക്കാരായ ബവ്കോ 8% ലാഭവിഹിതമെടുത്താണു ബാറുകൾക്കും കൺസ്യൂമർഫെഡ്, ബവ്കോ ഔട്‌ലെറ്റുകൾക്കും ചില്ലറ വിൽപനയ്ക്കു മദ്യം നൽകിയിരുന്നത്. രണ്ടാം ലോക്ഡൗണിനു ശേഷം മദ്യവിൽപന പുനരാരംഭിച്ചപ്പോൾ കൺസ്യൂമർഫെഡിനോട് 20 ശതമാനവും ബാറുകളോട് 25 ശതമാനവും ലാഭവിഹിതം വാങ്ങാൻ തീരുമാനിച്ചു. ഇതു നഷ്ടമെന്നു പറഞ്ഞു ബാറുകളിൽ മദ്യവിൽപന നിർത്തി. 

പിന്നീടു സർക്കാരുമായുള്ള ചർച്ചയിൽ ബവ്കോ ലാഭവിഹിതം 25 ശതമാനത്തിൽ നിന്നു 13 % ആക്കി. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 9നു ബാറുകളിൽ പാഴ്സൽ വിൽപന തുടങ്ങി. അതിനു പിന്നാലെയാണു 11നു നൽകിയ വാട്സാപ് സന്ദേശത്തിൽ ബിൽ നൽകാതെ 10 % അധിക വില ഈടാക്കാൻ നിർദേശിച്ചത്. സംഘടനയുടെ തീരുമാനം എല്ലാ എക്സൈസ് ഉദ്യോഗസ്ഥർക്കും അപ്പോൾ തന്നെ ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിൽ രാവിലെ 11 മുതൽ മാത്രം പാഴ്സൽ വിൽപനയ്ക്ക് അനുവാദമുള്ള ബാറുകൾ 9നു തന്നെ തുറന്നു വിൽപന തുടങ്ങി. 

കൂടിയ വിലയ്ക്കു മദ്യം വിൽക്കുന്നതിനാൽ ആർക്കും ബിൽ നൽകില്ല. ചോദിക്കുന്നവരോടു മദ്യം ഇല്ല എന്ന മറുപടി നൽകും. ഇക്കാര്യം അറിഞ്ഞതോടെ അമിത വില ഈടാക്കി അധിക സമയം വിൽപന നടത്തുന്ന ബാറുകൾക്കെതിരെ കർശന നടപടിയെടുക്കാൻ എക്സൈസ് കമ്മിഷണർ നിർദേശിച്ചു. പക്ഷേ ഒരു ജില്ലയിലും  ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല.  ബിൽ നൽകാതെ കൂടിയ വിലയ്ക്കു വിൽപന നടത്തുന്നവർ രാത്രി ബവ്കോയുടെ അതേ വിലയ്ക്കു ബിൽ അടിച്ചു രേഖയുണ്ടാക്കും. 

പിഎസ്ടിയെ ബന്ധപ്പെടൂ... 

ബിൽ ഇല്ലാതെ കൂടിയ വിലയ്ക്കു മദ്യം വിൽക്കാൻ ബാറുടമകളുടെ സംഘടനാ ഭാരവാഹികൾ അംഗങ്ങൾക്കു നൽകിയ രഹസ്യ കോഡാണ് പിഎസ്ടി. നാളെ മുതലുള്ള വിൽപനയുടെ കാര്യത്തിൽ ഓരോരുത്തരും  ജില്ലാ പിഎസ്ടിയെ ഉടൻ ബന്ധപ്പെടണമെന്നാണു 11നു നൽകിയ സന്ദേശം. പിഎസ്ടി എന്നാൽ പ്രസിഡന്റ്–സെക്രട്ടറി–ട്രഷറർ. അവർ കാര്യങ്ങൾ വ്യക്തമാക്കുമെന്നു സാരം. വിൽപന വിലയും 10 % അധികം വിലയും ബിൽ ഇല്ലാതെ എന്ന സന്ദേശവും താഴെയുണ്ട്. ഇതു ഫോർവേഡ് ചെയ്യരുതെന്ന മുന്നറിയിപ്പും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com