കോവിഡ് മരണം: നഷ്ടപരിഹാരം നൽകാത്തത് കേന്ദ്ര –സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേടെന്ന് രമേശ് ചെന്നിത്തല
Mail This Article
തിരുവനന്തപുരം∙ കോവിഡ് ബാധിച്ചു മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധി കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പാലിക്കാത്തത് ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. കോവിഡ് ബാധിച്ച് ഗൃഹനാഥന്മാർ മരണപ്പെട്ട കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് രാജീവ് യൂത്ത് ഫൗണ്ടേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരുകളുടെ ദീർഘ വീക്ഷണമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് കോവിഡ് വ്യാപനം രൂക്ഷമാക്കിയതെന്നും അധികൃതരുടെ പിടിപ്പുകേട് കാരണം ജീവിതത്തിന്റെ സമസ്ത മേഖലയും കടുത്ത പ്രതിസന്ധിയായെന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ റഷീദ് പറമ്പൻ അധ്യക്ഷനായി. എംഎൽഎമാരായ പി.ടി തോമസ്, ടി.സിദ്ദിഖ്, കെപിസിസി വൈസ് പ്രസിഡന്റ് ടി.ശരത്ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്, ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ, വി.എസ്.ശിവകുമാർ ,പി.ടി അജയ് മോഹൻ,രാജീവ് ഫൗണ്ടേഷൻ സംസ്ഥാന ഭാരവാഹികളായ , മലയിൻകീഴ് വേണു ഗോപാൽ, രതീഷ് കൃഷ്ണ ,മഞ്ചവിളാകം ജയകുമാർ, സി.ആർ പ്രാണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.