ADVERTISEMENT

തിരുവനന്തപുരം∙മുഖത്ത് ഒരു മന്ദഹാസം ഇല്ലാതെ  പാലോട് രവിയെ സാധാരണ കാണാറില്ല. തോൽവികൾ ഏൽ‍പ്പിച്ച സങ്കടങ്ങളിൽ നിന്നു തലസ്ഥാനത്തെ കോൺഗ്രസുകാരുടെയെല്ലാം മുഖത്ത് ആശ്വാസം തീർക്കേണ്ട  ദൗത്യമാണ് ഇനി രവിക്ക്. കവടിയാർ കൊട്ടാരത്തിൽ ഉള്ളവർ തൊട്ട് ചെങ്കൽ ചൂള നിവാസികൾക്കു വരെ പാലോട് രവിയെ നേരിട്ടറിയാം. ജനങ്ങളുമായും കോൺഗ്രസ് പ്രവർത്തകരുമായും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുമായും പുലർത്തുന്ന ദൃഢബന്ധമാണ് പുതിയ പദവിയിൽ രവിക്ക്  കരുത്ത്.

ഡിസിസി അധ്യക്ഷ പദവിയിലേക്ക് ആദ്യം പരിഗണിച്ചവരിൽ ഒരാളായിരുന്നു രവി. എന്നാൽ കെപിസിസി ഭാരവാഹിത്വത്തിൽ തുടരാനാണ് അദ്ദേഹം ആഗ്രഹിച്ചത്.ഇതോടെ വർക്കല കഹാർ, ജി.എസ്.ബാബു, കെ.എസ്.ശബരീനാഥൻ, മണക്കാട് സുരേഷ് തുടങ്ങിയ പേരുകൾ ചർച്ചയ്ക്കു  വന്നു. എന്നാൽ  ഏകാഭിപ്രായത്തിലേക്ക്  എത്താഞ്ഞതോടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിളി ഡൽഹിയിൽ നിന്നു രവിയെ തേടിയെത്തി.

നെടുമങ്ങാട് മണ്ഡലത്തിൽ മത്സരിച്ച പി.എസ്.പ്രശാന്ത് രവിയുടെ വരവ് തടയുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ പേരു പറയാതെ പരസ്യമായി ചില ആക്ഷേപങ്ങൾ ഉന്നയിച്ചെങ്കിലും അതു നേതൃത്വം കണക്കിലെടുത്തില്ല. കെഎസ് യു ഭാരവാഹി ആയിരിക്കെ 20–ാം വയസ്സിൽ വോട്ടെടുപ്പിലൂടെ കെപിസിസി അംഗമായാണ് രവി കോൺഗ്രസ് രാഷ്ട്രീയത്തിലെത്തുന്നത്. ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി അംഗം എന്ന റെക്കോർഡും  നേടി. കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും യൂണിറ്റ് തലം മുതൽ സംസ്ഥാന തലംവരെ ഭാരവാഹിത്വം.

28 വർഷം തുടർച്ചയായി ഐഎൻ ടിയുസി ജില്ലാ പ്രസിഡന്റ്, പാർട്ടി കലാ സാംസ്കാരിക വിഭാഗം മുൻ അധ്യക്ഷൻ, 15 വർഷം  നിയമസഭാംഗം. മലയാളം ഔദ്യോഗിക ഭാഷ ആക്കിയ നിയമ നിർമാണത്തിനായി നാലു ശുപാർശകളും കരടു  ബില്ലും സമർപ്പിച്ച നിയമസഭാ കമ്മിറ്റി ചെയർമാൻ, മുൻ ഡപ്യൂട്ടി സ്പീക്കർ, 1982 മുതൽ കെപിസിസി  നിർവാഹകസമിതിയിലും  നിലവിൽ എഐസിസിയിലും അംഗം, ഐഎൻടിയുസി ദേശീയ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയും അഭിമാനകരമായ നേട്ടങ്ങളും പദവികളുമാണ്  പുതിയ ഡിസിസി പ്രസിഡന്റിനുള്ളത്.

1991,1996, 2011 തിരഞ്ഞെടുപ്പുകളിൽ ജയിച്ചു. . നെടുമങ്ങാട് താലൂക്കിലെ പാലോട് പെരിങ്ങമലയിലാണ് ജനനം. കെപിസിസി പ്രഫഷനൽ  നാടക വേദിയായ സാഹിതി തിയറ്റേഴ്‌സിന്റെയും സംസ്കാര സാഹിതിയുടേയും അമരക്കാരനായി. വലന്റീന തെരഷ്ക്കോവ മോസ്കോയിൽ സംഘടിപ്പിച്ച ലോകസമാധാന കൗൺസിലിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധി സംഘത്തിൽ അംഗമായിട്ടുണ്ട്. എസ്.ജയകുമാരിയാണ് ഭാര്യ. മക്കൾ: അരവിന്ദ് രവി, അഞ്ജന രവി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com