സ്കൂളിനു മുന്നിൽ വിദ്യാർഥിനികളുടെ ഇടയിലേക്ക് ജീപ്പ് പാഞ്ഞു കയറി; ഒഴിവായത് വൻ ദുരന്തം, 3 പേർക്ക് പരുക്ക്
Mail This Article
പാലോട് ∙ പ്ലസ് വൺ പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിനികളുടെ ഇടയിലേക്കു നിയന്ത്രണം വിട്ട ജീപ്പ് പാഞ്ഞുകയറി പെരിങ്ങമ്മല ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് വിദ്യാർഥിനികൾക്ക് പരുക്കേറ്റു. സ്കൂളിനു മുന്നിൽ വച്ചാണു സംഭവം. സ്കൂളിലെ കൊമേഴ്സ് വിദ്യാർഥിനികളായ ജവാഹർ കോളനി ലക്ഷംവീട്ടിൽ അപർണ, ഇലവുപാലം ബ്ലോക്ക് നമ്പർ 74ൽ അഭിരാമി, ജവാഹർ കോളനി ജിത വിഹാറിൽ ജിത എന്നിവർക്കാണ് പരുക്കേറ്റത്. ജിതയെ പാലോട് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.
മറ്റു രണ്ടു കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കു മെഡിക്കൽ കോളജിലേക്കു മാറ്റി. രണ്ടു കുട്ടികൾക്കും സാരമല്ലെങ്കിലും തലയ്ക്കും മുഖത്തും പരുക്കുണ്ട്. സ്കാൻ റിപ്പോർട്ട് വന്നാലെ പരുക്കിന്റെ സ്വഭാവം വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു . സംഭവത്തൽ ജീപ്പ് ഡ്രൈവർ നജ്മൽഷാനെ പൊലീസ് കസ്റ്റഡിയൽ എടുത്തു. ഇന്നലെ രാവിലെ മഴയത്തായിരുന്നു സംഭവം. ബസിൽ നിന്നിറങ്ങി സ്കൂളിനുള്ളിലേക്കു കയറാൻ കുട്ടികൾ ശ്രമിക്കുന്നതിനിടെയാണു തെന്നൂരിലേക്കു പോകുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ടു കുട്ടികളുടെ മുന്നിലേക്ക് വന്നത്.
കുട്ടികൾ ഓടി മാറുന്നതിനിടെ പലരും വീണു . മൂന്ന് കുട്ടികളെ ജീപ്പ് തട്ടി വീഴ്ത്തി. പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. ജീപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാസിനുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെഎൽ03 ബി 3319 വാഹനമാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ അന്വേഷണത്തിനു ശേഷം കേസെടുക്കുമെന്നു പൊലീസ് പറഞ്ഞു.