തിങ്കളാഴ്ച രാത്രി പൊടുന്നനെ വെള്ളപ്പൊക്കം; 9 വീടുകൾ തകർന്നു; ഫാം മുങ്ങി; 1500 കോഴികൾ ചത്തു
Mail This Article
ആറ്റിങ്ങൽ∙ കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയിൽ വാമനപുരം നദിയിലെ ജല നിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്നു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കനത്ത മഴയിൽ ചിറയിൻകീഴ് താലൂക്കിലെ 9 വീടുകൾ ഭാഗികമായി തകർന്നു . വ്യാപകമായ കൃഷിനാശമുണ്ടായി. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കിഴുവിലം പഞ്ചായത്തിലെ പടനിലം എൽ പി എസിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാംപിലേക്ക് ആണ് മാറ്റിയത്.
ആറ്റിങ്ങൽ മണ്ണൂർഭാഗത്ത് നദി കരകവിഞ്ഞതിനെ തുർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഫാമിൽ വളർത്തിയിരുന്ന 1500 കോഴികൾ ചത്തു. ഫാമിൽ ഉണ്ടായിരുന്ന നാല് ആടുകൾ ആട്ടിൻകുട്ടി, കുതിര എന്നിവയെ രക്ഷപ്പെടുത്തി. രണ്ട് ആട്ടിൻ കുട്ടികളെ കാണാതായതായി ഉടമ പറഞ്ഞു. മണ്ണൂർഭാഗം വിജയ നിവാസിൽ ശിവദാസന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. തിങ്കളാഴ്ച രാത്രിയാണ് വെള്ളപ്പൊക്കം ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ സമീപവാസികളാണ് ഫാമിൽ വെള്ളം കയറിയ വിവരം ഉടമസ്ഥരെ അറിയിക്കുന്നത്.
ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. ഫാം പൂർണമായി വെള്ളത്തിനടിയിലായി . കെട്ടിടങ്ങളുടെ മേൽക്കൂരയ്ക്ക് ഒപ്പം വെള്ളം ഉയർന്നിട്ടുണ്ട്. കെട്ടിടങ്ങൾക്കുള്ളിൽ ഉണ്ടായിരുന്ന മുട്ടക്കോഴികൾ ആണ് വെള്ളത്തിൽ മുങ്ങി ചത്തത്. മൂന്ന് ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായതായാണു പ്രാഥമിക നിഗമനം മണ്ണൂർ ഭാഗം ഏലായിലും വെള്ളം കയറി കൃഷി . വ്യാപകമായി കൃഷിനാശമുണ്ടായി . ആറ്റിങ്ങൽ നഗരസഭ പരിധിയിലെ കൊട്ടിയോട് , കരിച്ചയിൽ , പനവേലിപ്പറമ്പ്, മീമ്പാട് , മേഖലകളിലെ തഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടയിലായി.
മേഖലകളിൽ വ്യാപകമായ കൃഷി നാശമുണ്ടായി. . കുന്നുവാരം യു പി എസിൽ ദുരിതാശ്വാസ ക്യാംപ് തുറക്കുന്നതിന് വേണ്ട സജ്ജീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ആറ്റിങ്ങൽ മാർക്കറ്റ് റോഡ് കരിമ്പുവിള വീട്ടിൽ അനിൽകുമാറിന്റെ വീട്ടിൽ വെള്ളം കയറി . തിങ്കളാഴ്ച രാത്രി പത്തോടെയാണ് വെള്ളം കയറിയത്. വീട്ടിലുണ്ടായിരുന്ന മൂന്ന് പശുക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അനിൽകുമാറും കുടുംബവും സമീപത്തെ ബന്ധു വീട്ടിലേക്ക് മാറി.അവനവഞ്ചേരി ആളുള്ളൂർ ഏലായിൽ 5 വീടുകളിൽ വെള്ളം കയറി.
English Summary: Monday night flash floods; 9 houses destroyed; The farm sank; 1500 chickens died