ഒന്നു വീണു, അടുത്തത് ഉടൻ!; പൊട്ടിച്ചു നീക്കണമെന്ന് നാട്ടുകാരുടെ ആവശ്യം
Mail This Article
വെള്ളറട ∙ കനത്ത മഴയിൽ കൂറ്റൻപാറ റോഡിലേക്ക് വഴുതിയിറങ്ങിയതിനെ തുടർന്ന് അരുവിയോട് –ചാമവിള റോഡിൽ വാഹന ഗതാഗതം നിലച്ചു. തിങ്കളാഴ്ച വൈകിട്ട് കട്ടർമലയിലായിരുന്നു സംഭവം. വിത്സന്റെ വസ്തുവിലുണ്ടായിരുന്ന പാറയാണ് മഴയിൽ റോഡിലേക്കെത്തിയത്. അടിവാരത്തിലെ മണ്ണ് ഒലിച്ചുപോയതായിരുന്നു കാരണം. നാട്ടുകാർ ബന്ധപ്പെട്ട വില്ലേജ് ഓഫിസിലും വെള്ളറട പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. മണ്ണാംകോണം,ചാമവിള പ്രദേശങ്ങളിലുള്ളവർ അരുവിയോടും കുന്നത്തുകാലിലും എത്താൻ ഉപയോഗിച്ചിരുന്ന എളുപ്പവഴിയാണിത്.
അനേകം സ്കൂൾ ബസുകളും ഇതുവഴി പോകുമായിരുന്നു.ഇപ്പോൾ ബൈക്കുകൾക്ക് മാത്രമാണ് കഷ്ടിച്ച് കടന്നുപോകാനാകുന്നത്. റോഡിലേക്കെത്തിയ പാറ വീണ്ടും മറിയാനുള്ള സാധ്യതയും നിലനിൽക്കുന്നു. റോഡിലേക്കെത്തിയ പാറസ്ഥിതിചെയ്തിരുന്നതിന് സമീപം അടുത്തകണ്ടത്തിൽ മറ്റൊരു പാറയും അടിമണ്ണിളകി ഇരിപ്പുണ്ട്. ഏതുനിമിഷവും ഇത് റോഡിലേക്ക് ഉരുണ്ടിറങ്ങാൻ സാധ്യതയുള്ളതിനാൽ അപകടഭീഷണിയും നിലനിൽക്കുന്നു. രണ്ട് പാറകളും ഉടൻ പൊട്ടിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.