മുല്ലപ്പെരിയാർ: അനാവശ്യ ഭീതി പരത്തിയാൽ നിയമ നടപടിയെന്ന് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ മുല്ലപ്പെരിയാർ ഡാം പൊട്ടി ലക്ഷങ്ങൾ മരിക്കുമെന്നു സമൂഹ മാധ്യമങ്ങളിലൂടെ ഭീതി പരത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അത്തരം ആപത്തൊന്നും മുല്ലപ്പെരിയാറിൽ നിലവിലില്ല. ആശങ്കയ്ക്കും അടിസ്ഥാനമില്ല മുല്ലപ്പെരിയാറിൽ പ്രത്യേകിച്ച് എന്തെങ്കിലും സംഭവിച്ചിട്ടില്ല. ചിലർ സൃഷ്ടിച്ച ഭീതിയാണ്. ഭീതി പരത്താൻ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നു. ഇതു നാടിനു ഗുണം ചെയ്യില്ല. ഇത്തരക്കാരെ നിയമപരമായി നേരിടും.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന നിലപാടിൽ കേരളം ഉറച്ചു നിൽക്കുന്നു. വിഷയത്തിൽ തമിഴ്നാട് സർക്കാർ കേരളവുമായി നന്നായി സഹകരിക്കുന്നുണ്ട്. പ്രശ്നത്തിനു ചർച്ചയിലൂടെ പരിഹാരം ഉണ്ടാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.മുല്ലപ്പെരിയാർ ഡാം പൊട്ടി 35 ലക്ഷം പേർ മരിക്കുമെന്നു സമൂഹ മാധ്യമങ്ങളിലൂടെ വലിയ പ്രചാരണം നടക്കുകയാണെന്നും ജനങ്ങൾ ഭീതിയിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണു സഭയുടെ ശ്രദ്ധയിൽപെടുത്തിയത്. സുരക്ഷ ഉറപ്പാക്കുന്നതിനു സർക്കാർ സ്വീകരിക്കാൻ പോകുന്ന ഹ്രസ്വകാല, ദീർഘകാല നടപടികൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്നാടിനെയും പങ്കെടുപ്പിച്ച് ഇന്നു യോഗം : മന്ത്രി റോഷി
മുല്ലപ്പെരിയാറിലെ സ്ഥിതി ചർച്ച ചെയ്യാൻ ഇന്നു വൈകിട്ടു 3 ന് ഓൺലൈനിൽ അടിയന്തര യോഗം ചേരുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കേരള, തമിഴ്നാട് ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിമാർ, കേന്ദ്ര ജലകമ്മിഷൻ ചെയർമാൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും. അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാൻ തമിഴ്നാട് തയാറാകുമെന്നാണു പ്രതീക്ഷ. തമിഴ്നാട് കൂടുതൽ വെള്ളം എടുക്കുന്നുണ്ട്.
ആശങ്ക പരത്തേണ്ട കാര്യങ്ങൾ ഇപ്പോഴില്ല. കേരളം ഉന്നയിച്ച പ്രശ്നങ്ങൾ മേൽനോട്ട സമിതി യോഗത്തിൽ പരിഹരിക്കാൻ കഴിയും. കാലാവസ്ഥാ മാറ്റം ഉൾപ്പെടെ ചൂണ്ടിക്കാട്ടി തമിഴ്നാടിനു കേരളം ഇതിനകം കത്തയച്ചിട്ടുണ്ട്– മന്ത്രി പറഞ്ഞു. പുതിയ അണക്കെട്ടു നിർമിക്കുക എന്നതു തന്നെയാണു പ്രശ്നപരിഹാര മാർഗമെന്നു റോഷി പറഞ്ഞു. അതാണു സർക്കാരിന്റെ നയവും തീരുമാനവും. നിലവിലുള്ള കരാറിൽ മാറ്റം വരുത്താതെ തന്നെ തമിഴ്നാടിനു വെള്ളം നൽകാൻ കേരളം തയാറാണ്.