മുരളീധരന്റെ വാക്കുകൾ, സമൂഹം മറുപടി പറയുമെന്ന് ആര്യ
Mail This Article
തിരുവനന്തപുരം∙ മുരളീധരന്റെ വാക്കുകൾ അദ്ദേഹത്തിന്റെ സംസ്കാരമാണു വെളിവാക്കുന്നതെന്നും അത്തരം സംസ്ക്കാരം കാണിക്കാൻ തനിക്കു കഴിയില്ലെന്നും മേയർ ആര്യാ രാജേന്ദ്രൻ തിരിച്ചടിച്ചു. അദ്ദേഹം ഒരു എംപിയാണ്. ആ പദവിയിലിരുന്നു കാണിക്കേണ്ട ഒരു സംസ്ക്കാരമുണ്ട്. സ്ത്രീ വിരുദ്ധ പരമാർശങ്ങൾക്കു സമൂഹം മറുപടി നൽകുമെന്നും ആര്യ പ്രതികരിച്ചു. മുരളീധരൻനടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. ഭരണിപ്പാട്ടുകാരിയാണ് മേയർ എന്ന മുരളീധരന്റെ പ്രസ്താവന ഏറ്റവും ചേരുന്നത് അദ്ദേഹത്തിന് തന്നെയാണ്. കെപിസിസി പ്രസിഡന്റായിരിക്കേ ഇന്ദിരാ ഭവനിൽ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ടിന്റെ പ്രായോഗിക രൂപങ്ങളെ സംബന്ധിച്ച് സഹ എംപി രാജ്‌മോഹൻ ഉണ്ണിത്താൻ വെളിപ്പെടുത്തിയത് നാട് കണ്ടതാണ്.
ഒരു ഉളുപ്പും കൂടാതെ അദ്ദേഹം അത് കേട്ടിരുന്നതല്ലാതെ ഒരക്ഷരം മിണ്ടിയിട്ടില്ല. മുരളീധരന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ് ഭരണിപ്പാട്ടിന്റെ ഈരടികൾ. മേയർക്കെതിരെയായി ഭരണിപ്പാട്ട് പാടാൻ വാ തുറക്കുന്നത് വളരെ കരുതലോടെയാകണമെന്നും നാഗപ്പൻ പറഞ്ഞു. മുരളീധരന്റെ പരമാർശത്തിൽ പ്രതിഷേധിച്ച് വാർഡ് കേന്ദ്രങ്ങളിൽ സിപിഎം പ്രതിഷേധ പ്രകടനങ്ങളും നടത്തി.
അധിക്ഷേപം പിൻവലിക്കണം:പി കെ ശ്രീമതി
മേയർ ആര്യാ രാജേന്ദ്രനെതിരെയുള്ള അധിക്ഷേപാർഹമായ പരമാർശം കെ മുരളീധരൻ എംപി പിൻവലിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. തന്റേടം, പ്രായത്തിൽ കവിഞ്ഞ പക്വത, ആർജവം, നഗരസഭയ്ക്കകത്ത് ഉയർന്നു വരുന്ന ഏതു പ്രശ്നത്തെയും സമചിത്തതയോടെ നേരിടാനുള്ള ഔചിത്യബോധം എന്നിവയൊക്കെ ആര്യയുടെ സവിഷേതയാണ്. അത്തരമൊരു ഘട്ടത്തിൽ ജനപ്രതിനിധിയായി ഉന്നത പദവിയിലിരിക്കുന്നവർ അവരെക്കാൾ ഉന്നത സ്ഥാനത്തു ഭരണാധികാരിയായിരിക്കുന്ന ആര്യയെ അപമാനിച്ചും അധിക്ഷേപിച്ചും സംസാരിച്ചത് പ്രതിഷേധാർഹമാണെന്ന് ശ്രീമതി ഫേസ് ബുക്കിൽ കുറിച്ചു.