ADVERTISEMENT

പ്രവാസിയെന്ന പേരിൽ കണ്ടെന്ന് അനിൽകാന്ത്, തെറ്റു തിരുത്തിയെന്ന് ലക്ഷ്മൺ

തിരുവനന്തപുരം∙ യുട്യൂബ് വിഡിയോയിൽ മോൻസന്റെ പുരാവസ്തു മ്യൂസിയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് അവിടെ പോയതെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ. ലോക്നാഥ് ബെഹ്റ ക്ഷണിച്ചിട്ടാണു താൻ കൂടെ പോയതെന്ന് എഡിജിപി മനോജ് ഏബ്രഹാം. പ്രവാസി മലയാളി സംഘടനയുടെ പ്രതിനിധി എന്ന പേരിലാണു മോൻസൻ തന്നെ സന്ദർശിച്ചതെന്ന് ഡിജിപി അനിൽ കാന്ത്. മോൻസന്റെ കേസി‍ൽ ഇടപെട്ടതു തെറ്റാണെന്ന് അറിഞ്ഞപ്പോൾ തിരുത്തിയെന്ന് ഐജി ഗോഗുലത്ത് ലക്ഷ്മൺ.

പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോ‍ൻസൻ മാവുങ്കലിന്റെ ഇടപാടുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു മുൻപിലാണ് പൊലീസ് ഉന്നതർ ഇപ്രകാരം മൊഴി നൽകിയത്. മോൻസന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടി രേഖകളും മനോജ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്.ശ്രീജിത്ത് നേരിട്ടാണു ബെഹ്റയുടെ മൊഴിയെടുത്തത്.

4 പ്രധാന ചോദ്യങ്ങളാണു ബെഹ്റയോട് ഉന്നയിച്ചത്. ചോദ്യവും ഉത്തരവും ഇങ്ങനെ:

∙എങ്ങനെ മോൻസന്റെ മ്യൂസിയത്തിൽ പോയി? യു ട്യൂബി‍ൽ വിഡിയോ കണ്ടു താൽപര്യം തോന്നിയതിനാൽ.
∙മോൻസന്റെ വീടുകൾക്ക് എന്തിനു ബീറ്റ് ബോക്സടക്കം പ്രത്യേക സുരക്ഷ നൽകി? മ്യൂസിയത്തിനു സുരക്ഷ വേണമെന്നു മോൻസൻ അപേക്ഷ നൽകി. അന്വേഷിച്ചു നടപടിയെടുക്കാൻ കീഴുദ്യോഗസ്ഥർക്കു നിർദേശം നൽകി.
∙പ്രവാസി വനിത അനിത പുല്ലയിലിനെ അറിയാമോ?അറിയാം.
∙അവരാണോ മോൻസനെ പരിചയപ്പെടുത്തിയത്?അതൊന്നും പറയാൻ കഴിയില്ല (അങ്ങനെയാണ് അനിത പറഞ്ഞതെന്നു ക്രൈംബ്രാഞ്ച് ബെഹ്റയുടെ ശ്രദ്ധയിൽപെടുത്തി).

ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനാണു മറ്റ് 3 ഉന്നതരുടെ മൊഴിയെടുത്തത്. മോൻസൻ പൊലീസ് ആസ്ഥാനത്തെത്തി എന്തിനു പൂച്ചെണ്ടു നൽകിയെന്നായിരുന്നു ഡിജിപി അനിൽകാന്തിനോടുള്ള ചോദ്യം. താൻ പൊലീസ് മേധാവിയായി ചുമതലയേറ്റ ദിവസം പ്രവാസി മലയാളി സംഘടനയുടെ പ്രതിനിധി സന്ദർശനാനുമതി തേടി, അനുവദിച്ചു. മോൻസൻ വന്നു പൂച്ചെണ്ടു നൽകി. ആ ചിത്രം സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച ഉടൻ നീക്കം ചെയ്യാൻ ഉത്തരവു നൽകിയെന്നും ഡിജിപി പറഞ്ഞു.മോൻസന്റെ വീട്ടിൽ പോയത് എന്തിനെന്നായിരുന്നു മനോജ് ഏബ്രഹാമിനോടു ചോദിച്ചത്. കൊച്ചിയിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോൾ ഡിജിപി ലോക്നാഥ് ബെഹ്റ ക്ഷണിച്ചിട്ടാണു കൂടെ പോയത്.

മ്യൂസിയത്തിലെ കാഴ്ചകളിലും ഇടപാടിലും സംശയം തോന്നിയതിനാൽ ഉടൻ ഇന്റലിജൻസ് അന്വേഷണത്തിനു നിർദേശിച്ചെന്നും പറഞ്ഞു. തെളിവായി അന്വേഷണ ഉത്തരവിട്ടതിന്റെ പകർപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകിയ 2 കത്തുകൾ, ഐജി ലക്ഷ്മണിനു നൽകിയ കാരണം കാണിക്കൽ നോട്ടിസ്, ലക്ഷ്മണയുടെ ഉത്തരവ് റദ്ദാക്കിയതിന്റെ പകർപ്പ് എന്നിവയും ക്രൈംബ്രാഞ്ചിനു കൈമാറി.

മോൻസനെ പല തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെയും അയാൾക്കെതിരായ അന്വേഷണം തടസ്സപ്പെടുത്തിയതിന്റെയും അടിസ്ഥാനത്തിലാണു ലക്ഷ്മണിന്റെ മൊഴിയെടുത്തത്. പ്രവാസി സംഘടനാ പ്രതിനിധിയെന്ന നിലയിൽ മോൻസനുമായി പരിചയവും സൗഹൃദവുമുണ്ടെന്നായിരുന്നു ബന്ധത്തെക്കുറിച്ചുള്ള മറുപടി. മോൻസന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസിൽ ഇടപെട്ടത്. തെറ്റാണെന്നു ബോധ്യമായപ്പോൾ തിരുത്തി– ലക്ഷ്മൺ പറഞ്ഞു.

അന്വേഷണം നടക്കുമ്പോൾ ബെഹ്റയുടെ അതിഥിയായി പൊലീസ് സമ്മേളനത്തിൽ

കേരള പൊലീസിന്റെ സൈബർ സമ്മേളനമായ കൊക്കൂണിൽ മോൻസൻ പങ്കെടുത്തതിനെക്കുറിച്ചും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ബെഹ്റയുടെ ക്ഷണ പ്രകാരമാണ് ആദ്യ ദിവസം അത്താഴ വിരുന്നു സമയത്തു മോൻസൻ സമ്മേളനം നടന്ന നക്ഷത്ര ഹോട്ടലിൽ എത്തിയത്. പിറ്റേന്നു രാവിലെ പ്രതിനിധികൾക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുമൊപ്പം പ്രഭാത ഭക്ഷണത്തിനും ഉണ്ടായിരുന്നു. അവിടെ വച്ചാണ് ഉന്നതർക്കൊപ്പം ചിത്രമെടുത്തു പ്രചരിപ്പിച്ചത്.എന്നാൽ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തില്ല. മോൻസന്റെ ഇടപാടുകളെക്കുറിച്ച് ഇന്റലിജൻസ് അന്വേഷണത്തിന് ഉത്തരവിട്ടു 2 മാസത്തിനു ശേഷമാണു ബെഹ്റ കൊക്കൂണിലേക്കു ക്ഷണിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com