‘ലോകത്തിലെ ഏറ്റവും വലിയ കപ്പൽ 2023 ൽ വിഴിഞ്ഞത്ത് അടുക്കും, തുറമുഖ നിർമാണത്തിന് കൂടുതൽ വേഗം’
Mail This Article
വിഴിഞ്ഞം∙രാജ്യാന്തര തുറമുഖ നിർമാണത്തിന് ഇനി കൂടുതൽ വേഗമേറും. സമയബന്ധിത നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രി തല യോഗത്തിൽ നടപടി. 2023 മേയിൽ ലോകത്തിലെ എറ്റവും വലിയ കപ്പൽ വിഴിഞ്ഞത്ത് അടുക്കുമെന്ന് നിർമാണ പുരോഗതി അവലോകന യോഗത്തിനു ശേഷം പദ്ധതി സ്ഥലത്തെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. ഏതാനും മാസമായി സമയബന്ധിത നിർമാണമാണ് നടക്കുന്നത്. പാറയുടെ ലഭ്യത കുറവ് പരിഹരിക്കാൻ നടപടിയായി.
രണ്ടാഴ്ച കൂടുമ്പോൾ നിർമാണ പുരോഗതി ശാസ്ത്രീയമായി അറിയിക്കാൻ അദാനി പോർട്സ് കമ്പിനിയോടും വിസിലിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം 220 കെവി സബ് സ്റ്റേഷൻ, 2022 മാർച്ചിൽ ഗേറ്റ് കോംപ്ലക്സ്, സെപ്റ്റംബറിൽ വർക്ക് ഷോപ്പ് സമുച്ചയത്തിന്റെയും ഉദ്ഘാടനം നടത്തും. 2023 ഒക്ടോബറിൽ 400 മീറ്റർ ബർത്ത് കൂടി നിർമിക്കും.
തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് ശംഖുമുഖത്തുൾപ്പെടെ തീരങ്ങളിലെ പരിസ്ഥിതി പ്രശ്നങ്ങളുടെ പഠനത്തിന് പ്രത്യേക ഏജൻസിയെ നിയോഗിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും മന്ത്രി പറഞ്ഞു. അദാനി വിഴിഞ്ഞം തുറമുഖ കമ്പനി മേധാവികളായ രാജേഷ്ഝാ, സുശീൽ നായർ, സുരക്ഷാ മേധാവി സന്തോഷ് പത്മനാഭൻ വിസിൽ ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു. തുടർന്ന് മന്ത്രി പുലിമുട്ടു നിർമാണ പുരോഗതി നേരിൽ കണ്ടു.