തിരുവനന്തപുരം തീരത്ത് അടിഞ്ഞു കയറിയത് കടൽ പുല്ല്; കേരള തീരക്കടലിൽ ഇതാദ്യം!
Mail This Article
കോവളം∙ പായൽ സമാനമായി ബീച്ചിൽ കഴിഞ്ഞ ദിവസം അടിഞ്ഞു കയറിയത് കടൽ പുല്ല് എന്നും കേരള തീരത്ത് ഇതാദ്യമെന്നും വിദഗ്ധർ. കടലിന് 15 മീറ്റർ വരെ ആഴമുള്ള ഭാഗങ്ങളിൽ അടിത്തട്ടിൽ വളരുന്നതാണ് കടൽ പുല്ല് എന്നും ഒഴുക്കിന്റെ ശക്തി കൂടിയപ്പോൾ വേർപെട്ട് വന്നതാവാം എന്നും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം റിട്ട. ശാസ്ത്രജ്ഞൻ ഡോ.കലാധരൻ പറഞ്ഞു. സിറിംഗോഡിയം എന്നു ശാസ്ത്രീയ നാമമുള്ള ഇതിനെ കേരള തീരക്കടലിൽ കാണാനാകില്ല.
ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, ലക്ഷദ്വീപ് ഭാഗങ്ങളിൽ ധാരാളമായുണ്ട്. ഇതാദ്യമായാണ് തെക്കൻ തീരത്ത് ഇവ അടിഞ്ഞത്. ഒഴുക്ക് കന്യാകുമാരി ഭാഗത്തു നിന്നു വടക്കോട്ടായാതിനാലാണ് ഇവ ഈ ഭാഗത്ത് വന്നടിയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. വന്നടിയുന്നത് തീരത്തിന് ഹാനികരമല്ല. സാധാരണ തമിഴ്നാട് തീരങ്ങളിൽ അടിയുന്ന കടൽപ്പുല്ലിനെ ചെടികൾക്കും മറ്റും വളമായി ഉപയോഗിക്കാറുണ്ടെന്നും ഡോ. കലാധരൻ പറഞ്ഞു. കോവളം ലൈറ്റ്ഹൗസ് ബീച്ചുമുതൽ ഹവ്വാബീച്ചുവരെയുളള തീരത്താണ് പുല്ല് വന്നടിഞ്ഞത്.