ADVERTISEMENT

തിരുവനന്തപുരം∙ മുല്ലപ്പെരിയാർ മരംമുറിക്ക് അനുമതി നൽകി ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ ഉടൻ പിൻവലിച്ചത് പിന്നിൽ ഉന്നതരായതുകൊണ്ടാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്. മുഖ്യമന്ത്രിയും വനം മന്ത്രിയും അറിയാതെ ഉത്തരവിറങ്ങില്ല. ലോക്സഭയും രാജ്യസഭയും പാസാക്കിയ ഡാം സുരക്ഷാ നിയമം മുല്ലപ്പെരിയാറിൽ ബാധകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിസ്സംഗതയ്ക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ കേരള കോൺഗ്രസ് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.ജെ.ജോസഫ്.

മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് ആദ്യം പറഞ്ഞത് കേന്ദ്ര ജല കമ്മിഷനാണ്. ഇതുകൂടാതെ 2 പഠന റിപ്പോർട്ടുകൾ അണക്കെട്ടിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി. വൃഷ്ടി പ്രദേശത്ത് 2 ദിവസം 65 സെന്റിമീറ്റർ മഴയുണ്ടായാൽ ജലനിരപ്പ് 160 അടിക്കു മുകളിലേക്ക് ഉയർന്ന് അണക്കെട്ടിനു മുകളിലൂടെ 11 മണിക്കൂറിൽ കൂടുതൽ ജലം ഒഴുകുമെന്നും അങ്ങനെ ഉണ്ടായാൽ അണക്കെട്ട് തകരുമെന്നും ഡോ.ഗോസൈന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

ഭൂകമ്പ പ്രതിരോധം അണക്കെട്ടുകളുടെ രൂപകൽപനയുടെ ഭാഗമാകുന്നുതിനു മുൻപ് നിർമിച്ചതാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഡാമിൽ നിന്നു 16 കിലോമീറ്റർ അകലെയുള്ള തേക്കടി - കൊടൈവന്നല്ലൂർ ഭ്രംശമേഖലയ്ക്കു റിക്ടർ സ്കെയിലിൽ 6.5 വരെ പ്രഹര ശേഷിയുള്ള ഭൂകമ്പങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് റൂർക്കി ഐഐടിയിലെ ഡോ ഡി.കെ. പോൾ വ്യക്തമാക്കിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ സർക്കാർ തമിഴ്നാടിനു കത്ത്് എഴുതിയതു കൊണ്ടു മാത്രം കാര്യമില്ല, ഉണർന്നു പ്രവർത്തിക്കണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. വർക്കിങ് ചെയർമാൻ പി.സി.തോമസ് അധ്യക്ഷത വഹിച്ചു.

മോൻസ് ജോസഫ് എംഎൽഎ, ജോയി ഏബ്രഹാം, കെ.ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, ജോസഫ് എം. പുതുശേരി, മാത്യു സ്റ്റീഫൻ, എം.പി.പോളി, കൊട്ടാരക്കര പൊന്നച്ചൻ, ഡി.കെ.ജോൺ, ജോൺ കെ.മാത്യൂസ്, മോഹനൻപിള്ള, ഗ്രേസമ്മ മാത്യു, ഏബ്രഹാം കലമണ്ണിൽ, അഹമ്മദ് തോട്ടത്തിൽ, രാജൻ കണ്ണാട്ട്, വർഗീസ് മാമൻ, അപു ജോൺ ജോസഫ്, അജിത് മുതിരമല, വർഗീസ് വെട്ടിയാങ്കൽ, രാകേഷ് ഇടപ്പുര, ചെറിയാൻ ചാക്കോ, റോയി ഉമ്മൻ, ഷിബു തെക്കുംപുറം, സജി മഞ്ഞക്കടമ്പൻ, എം.ജെ.ജേക്കബ്്, വിക്ടർ ടി.തോമസ്, ജെറ്റോ ജോസഫ്, എം.പി.ജോസഫ്, വി.ജെ.ലാലി, കുഞ്ഞുകോശി പോൾ, പ്രിൻസ് ലൂക്കോസ്, സന്തോഷ്് കാവുകാട്ട്, ജെയ്സൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com