ജീവനക്കാർ കുറവ്; ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിലെ സർവീസുകൾ മുടങ്ങുന്നു
Mail This Article
ആര്യനാട്∙ ജീവനക്കാരുടെ കുറവിനെ തുടർന്ന് കെഎസ്ആർടിസി ആര്യനാട് ഡിപ്പോയിലെ സർവീസുകൾ മുടങ്ങുന്നു. ഇപ്പോൾ 20 ഷെഡ്യൂൾ സർവീസുകളാണ് നിരത്തിൽ ഇറങ്ങുന്നത്. ഇതിൽ 6 സർവീസുകൾ കാട്ടാക്കട ആര്യനാട് നെടുമങ്ങാട് ചെയിൻ സർവീസ് ആണ്. 18 ഡ്രൈവർമാരെയും അത്ര തന്നെ കണ്ടക്ടർമാരെയും ലഭിച്ചാൽ മാത്രമേ 30 സർവീസുകൾ എങ്കിലും മുടക്കമില്ലാതെ നിരത്തിൽ ഇറക്കാൻ കഴിയൂ എന്ന് ആര്യനാട് ഡിപ്പോ അധികൃതർ പറഞ്ഞു.
34 സർവീസുകളിൽ 32 എണ്ണമാണ് മുൻപ് ഓടിയിരുന്നത്. കോവിഡ് ആയതോടെ ഷെഡ്യൂൾ സർവീസുകളുടെ എണ്ണം കുറഞ്ഞു. ജീവനക്കാരുടെ അഭാവത്തെ തുടർന്നാണ് കൂടുതൽ സർവീസുകൾ ഓടിക്കാൻ കഴിയാത്തതെന്നാണ് അധികൃതർ പറയുന്നത്. 30 ബസ് ഉണ്ടെങ്കിലും 20 ഷെഡ്യൂൾ സർവീസുകളാണ് ഓടുന്നത്. മലയോര മേഖലകളിലേക്ക് ഉള്ള സർവീസുകളാണ് കൂടുതലും മുടങ്ങുന്നത്. അതിനാൽ ഇൗ മേഖലകളിലേക്ക് യാത്രാക്ലേശവും രൂക്ഷമാണ്. കൂടാതെ ഡിപ്പോയിലെ ആറ് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്.
ബസുകൾ ഒതുക്കാൻ ഡിപ്പോയിൽ ആവശ്യത്തിന് സ്ഥലവും ഇല്ല. സർവീസുകൾ നടത്താത്ത ബസുകൾ ഡിപ്പോയിൽ ഒതുക്കിയാൽ മറ്റ് ബസുകൾക്ക് വന്ന് പോകാൻ തന്നെ ബുദ്ധിമുട്ടാണ്. ആര്യനാട് നിന്ന് മറ്റ് ഡിപ്പോകളിലേയ്ക്ക് സ്ഥലം മാറ്റിയ ജീവനക്കാർക്ക് പകരം ആളുകളും എത്തിയില്ല. ഡിപ്പോയിൽ ജീവനക്കാരുടെ എണ്ണം കുറവായതിനാൽ ഉള്ളവർക്ക് അവധി നൽകാൻ പോലും കഴിയാത്ത സാഹചര്യം ആണ്. അടിയന്തരമായി ആര്യനാട് ഡിപ്പോയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.