മൂലധന നിക്ഷേപം : വൈദ്യുതി നിരക്കിൽ ഒന്നു മുതൽ 1.50 രൂപയുടെ വരെ വർധന
Mail This Article
തിരുവനന്തപുരം∙ മൂലധന നിക്ഷേപത്തിന്റെ ഫലമായി 5 വർഷം കൊണ്ട് വൈദ്യുതി നിരക്കിൽ യൂണിറ്റിന് 2.33 രൂപയുടെ വർധന ആണു പ്രതീക്ഷിക്കുന്നതെങ്കിലും വൈദ്യുതി വാങ്ങൽ ചെലവിലെ കുറവ്,വൈദ്യുതി വിൽപന തുടങ്ങിയവ മൂലം ഒന്നു മുതൽ 1.50 രൂപയുടെ വരെ വർധനയാണ് ഉണ്ടാവുകയെന്നു ബോർഡ് അധികൃതർ. മൂലധന നിക്ഷേപം മൂലം 2.50 രൂപ വരെ വർധിക്കാമെന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. ഇതു മൂലധന നിക്ഷേപം കൊണ്ടു മാത്രം ഉണ്ടാകുന്ന വർധനയാണ്.
ബോർഡിന്റെ മറ്റു ചെലവുകൾ,ശമ്പളച്ചെലവ് തുടങ്ങിയവയും നിരക്ക് വർധനയിലൂടെ നികത്തണം. 6000 കോടിയുടെ സഞ്ചിത നഷ്ടവും ബോർഡിനുണ്ട്. കഴിഞ്ഞ തവണ യൂണിറ്റിന് ശരാശരി 30 പൈസയുടെ നിരക്കു വർധന മാത്രമാണു നടപ്പാക്കിയത്.ഉൽ പാദന, പ്രസരണ, വിതരണ മേഖലകളിൽ അടുത്ത 5 വർഷത്തെ മൂലധന നിക്ഷേപം 28,419.98 കോടിയാണെന്ന് അധികൃതർ അറിയിച്ചു. ഇതിൽ 12,123.74 കോടി പ്രസരണ,വിതരണ ശൃംഖല ശക്തമാക്കുന്നതിന് 60% ഗ്രാൻഡ് അനുസരിച്ചു കേന്ദ്രം നടപ്പാക്കുന്ന പദ്ധതിയാണ്.
ഇതു നിരക്കു വർധനയിലേക്കു മാറ്റേണ്ടതില്ല. സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിനു 8,200 കോടി രൂപ വകയിരുത്തിയതിനും കേന്ദ്ര വിഹിതം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ കേന്ദ്ര ഫണ്ട് ലഭിക്കുമെന്ന് ഉറപ്പാക്കുന്ന രേഖകൾ ഇതേ വരെ റഗുലേറ്ററി കമ്മിഷൻ മുൻപാകെ ബോർഡ് ഹാജരാക്കിയിട്ടില്ല. പ്രസരണ, വിതരണ ശൃംഖലയുടെ ആധുനികവത്കരണം, സ്മാർട് മീറ്റർ തുടങ്ങിയവയിലൂടെ 2% പ്രസരണ, വിതരണ നഷ്ടം കുറച്ച് 2000 കോടി മിച്ചം പിടിക്കുമെന്ന് അധികൃതർ പറയുന്നു.
ഗ്രാന്റുകൾ മറ്റ് ഫണ്ടുകൾ എന്നിവ ഒഴിവാക്കിയാൽ 5 വർഷത്തേക്ക് പ്രതീക്ഷിക്കുന്ന ആസ്തി വർധന 14,078.63 കോടിയാണ്. വർഷം ശരാശരി 2815.73 കോടിയാണ് ചെലവഴിക്കുക. പലിശ, തേയ്മാനം, പ്രവർത്തന പരിപാലന ചെലവുകൾ എന്നിവ വൈദ്യുതി നിരക്കിൽ നിന്ന് ഈടാക്കണം. 5 വർഷം കൊണ്ട് യൂണിറ്റിന് 2.33 രൂപയുടെ വർധനയാണു പ്രതീക്ഷിക്കുന്നത്. എന്നാൽ വൈദ്യുതി വാങ്ങൽ ചെലവിലെ കുറവ്, വൈദ്യുതി വിൽപന തുടങ്ങിയവ മൂലം ഒന്നു മുതൽ 1.50 രൂപയുടെ വർധനയാണ് ഉണ്ടാകാൻ സാധ്യതയെന്നും അധികൃതർ അറിയിച്ചു.