പൊലീസ് സ്റ്റേഷനിലേക്ക് പെട്രോൾ ബോംബേറ്, തുടക്കം വിദ്യാർഥികളുമായുള്ള സംഘട്ടനം: രണ്ടുപേർ പിടിയിൽ
Mail This Article
വെള്ളറട∙ കഴിഞ്ഞ ദിവസം പകൽ ആര്യങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞ കേസിൽ രണ്ടുപേർ പിടിയിൽ. വാഴിച്ചൽ കുട്ടമല വെളിയന്നൂർ കിഴക്കിൻകര തോടരികത്ത് വീട്ടിൽ അനന്തു(അച്ചു–20), കാട്ടാക്കട വാനറത്തല കിഴക്കുംകര പുത്തൻവീട്ടിൽ നിധിൻ(ടിട്ടു–20) എന്നിവരാണ് പിടിയിലായത്. ചെമ്പൂര് സ്കൂളിലെ വിദ്യാർഥിയെ കുത്തിപ്പരുക്കേൽപിച്ച കേസിൽ പൊലീസ് അനന്ദുവിന്റെയും സുഹൃത്തുക്കളുടെയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
ഈ വിരോധത്തിലാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞതെന്നാണ് പ്രതികൾ പറഞ്ഞത്. ഇതിനിടെ ഇവരുടെ സുഹൃത്തും വിദ്യാർഥിയെ കുത്തിപ്പരുക്കേൽപിച്ച കേസിലെ പ്രതിയുമായ വാഴിച്ചൽ സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ 10 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തി. ഇതിന് പ്രത്യേകം കേസെടുത്തു. പൊലീസിനെ കണ്ട് ശ്രീജിത്ത് ഓടി രക്ഷപ്പെട്ടു.
തുടക്കം വിദ്യാർഥികളുമായുള്ള സംഘട്ടനം
ആര്യങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവത്തിന്റെ തുടക്കം ചെമ്പൂരിൽ വിദ്യാർഥികളുമായി നടന്ന സംഘട്ടനത്തിൽ നിന്ന്. സഹപാഠികളായ പെൺകുട്ടികളുടെ ഫോൺനമ്പർ പ്രതികൾക്ക് നൽകാത്തതിനാലാണ് വിദ്യാർഥികളെ മർദിച്ചതും ഒരാളെ കുത്തിയതും. ഈ സംഭവത്തെ തുടർന്ന് ആര്യങ്കോട് പൊലീസ് പ്രതികളെന്നു സംശയിക്കുന്നവരുടെ വീടുകളിൽ റെയ്ഡ് നടത്തി.
ബോംബെറിഞ്ഞവരിൽ ഒരാളുടെ പിതാവിന്റെ ചുണ്ടിൽ കണ്ട മുറിവ് പൊലീസ് മർദനത്തിലുണ്ടായതാണെന്ന് ധരിച്ച്, പൊലീസിന് പണികൊടുക്കാൻ വേണ്ടിയാണത്രെ സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്. തുടർന്ന് അഭിഭാഷകനെ കാണാൻ ശ്രമിക്കുമ്പോഴാണ് അനന്തുവും നിധിനും വലയിലായത്. അനന്തു മുൻപ് കഞ്ചാവ് വിൽപനക്കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.