ഇന്നലെ 9720 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 46.68% ; ജില്ല മുഴുവൻ ക്ലസ്റ്ററായി മാറുന്ന അതിതീവ്ര സ്ഥിതി വിശേഷം...
Mail This Article
തിരുവനന്തപുരം∙ സമൂഹ വ്യാപന സൂചന നൽകി ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വൻ വർധന. ഒറ്റ ദിവസം കൊണ്ടു 4036 പേരുടെ വർധനയുണ്ടായി. ഇന്നലെ 9720 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച 5684 പേർക്കായിരുന്നു രോഗ ബാധ. ചികിത്സയിൽ ഉള്ളവരുടെ എണ്ണം 48,712 ആയി ഉയർന്നു. 46.68% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ല മുഴുവൻ ക്ലസ്റ്ററായി മാറുന്ന അതിതീവ്ര സ്ഥിതി വിശേഷത്തിലേക്ക് നീങ്ങുന്നതായാണ് രോഗികളുടെ വർധന നൽകുന്ന സൂചന.
സർക്കാർ ആശുപത്രികളിലും ഓഫിസുകളിലും കോവിഡ് പടർന്നതോടെ ഇവയുടെ പ്രവർത്തനം താളം തെറ്റുന്ന സ്ഥിതിയിലായി. മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർക്കും നഴ്സുമാർ ഉൾപ്പെടെ മറ്റു ജീവനക്കാർക്കും ഇടയിൽ കോവിഡ് വ്യാപനം രൂക്ഷമായി. ഡോക്ടർമാരും ജീവനക്കാരും കൂട്ടത്തോടെ കോവിഡ് ബാധിതരായത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
പൊലീസ് സ്റ്റേഷനുകളിലും കോവിഡ് വ്യാപനം ശക്തമായി. ഡ്യൂട്ടി നോക്കാൻ ആളില്ലാത്തതിനാൽ പലയിടത്തും കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ വന്നവർക്ക് ക്വാറന്റീൻ അനുവദിച്ചിട്ടില്ല. നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ 13 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊലീസ് ട്രെയിനിങ് കോളജിലും ക്യാംപുകളിലും കോവിഡ് വ്യാപിക്കുകയാണ്. ജില്ലയിൽ ഇന്നലെ വിലക്ക് ലംഘനം നടത്തിയതിന് 66 കേസുകളിലായി 20 പേർ അറസ്റ്റിലായി. 16 വാഹനങ്ങൾ പിടികൂടി.