പതിനാലുകാരി തലയ്ക്കടിയേറ്റു മരിച്ച സംഭവം; പോക്സോ ഉൾപ്പെടെ രണ്ടു കേസുകൾ...
Mail This Article
കോവളം∙ മുട്ടയ്ക്കാട് ചിറയിൽ പതിനാലുകാരി തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കോവളം പൊലീസ് രണ്ടു കേസുകൾ റജിസ്റ്റർ ചെയ്ത് തുടരന്വേഷണം ഊർജിതമാക്കി. കുട്ടി കൊല്ലപ്പെടുന്നതിന് മുൻപ് പീഡനത്തിന് ഇരയായതുമായി ബന്ധപ്പെട്ട് പോക്സോ കേസും കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റൊരു കേസുമാണ് പ്രതികളായ മൂന്നു പേർക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. അയൽവാസിയായ പ്രതികളിൽ രണ്ടുപേർ രക്ഷിതാക്കളില്ലാത്ത സമയം കുട്ടിയുടെ മുറിയിലെത്തി ഭീഷണിപ്പെടുത്തുകയും തുടർന്നുണ്ടായ വാക്കു തർക്കത്തിനിടെ തല പിടിച്ച് ചുമരിൽ ഇടിക്കുകയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ.
മുല്ലൂരിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ വിഴിഞ്ഞം ടൗൺഷിപ് സ്വദേശി റഫീക്ക ബീവി(50),മകൻ ഷഫീക്ക്(23) റഫീക്കയുടെ ആൺ സുഹൃത്തും പാലക്കാട് സ്വദേശിയുമായ അൽഅമീൻ(26) എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പതിനാലുകാരിയെ ഇവർ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്ന് തെളിഞ്ഞത്. ഇവർ കുറ്റസമ്മതം നടത്തിയതിന്റെ മൊഴി വിഴിഞ്ഞം പൊലീസ് കോവളം പൊലീസിന് കൈമാറിയിരുന്നു. തുടർന്നാണ് കോവളം പൊലീസ് രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തത്. കുട്ടിയുടെ കൊലപാതകത്തിന്റെ തുടരന്വേഷണത്തിനായി ഫോർട്ട് അസി.കമ്മിഷണർ എസ്.ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. കോവളം എസ്എച്ച്ഒ ജി.പ്രൈജുവിനാണ് അന്വേഷണ ചുമതല.