മാല പിടിച്ചു പറിച്ച സംഭവം: പൊലീസ് ഇരുട്ടിൽ തപ്പുന്നു
Mail This Article
ആര്യനാട്∙ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മാസത്തിനിടെ രണ്ട് സ്ത്രീകളുടെ കഴുത്തിൽക്കിടന്ന മാല പിടിച്ചു പറിച്ച സംഭവത്തിൽ മോഷ്ടാക്കൾക്ക് ആയി പൊലീസ് ഇരുട്ടിൽ തപ്പുന്നു. പ്രതികളെ കുറിച്ച് തുമ്പ് കണ്ടെത്താൻ ഇതുവരെ ആര്യനാട് പൊലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 7ന് ആണ് എലിയാവൂർ കുണ്ടയത്തുകോണം സ്വദേശിനി ജി.സൗമ്യ (35) യുടെ കഴുത്തിൽക്കിടന്ന അഞ്ചര പവന്റെ മാല ബൈക്കിൽ എത്തിയ ആൾ പിടിച്ചു പറിച്ചത്.
കുളപ്പട അമലഗിരി ബഥനി വിദ്യാലയത്തിലെ പിടിഎ യോഗം കഴിഞ്ഞ് കാൽനടയായി സൗമ്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് എതിർദിശയിൽ ബൈക്കിൽ എത്തിയ യുവാവ് മാല പൊട്ടിച്ച് കടന്നത്. ഡിസംബർ 29ന് പുനലാൽ ഡെയിൽ വ്യൂവിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വെള്ളനാട് പുതുമംഗലം എ.എസ്.നിവാസിൽ ശോഭന (53) യുടെ കഴുത്തിൽക്കിടന്ന രണ്ട് പവന്റെ മാലയാണ് സ്കൂട്ടറിൽ എത്തിയ യുവാക്കൾ പൊട്ടിച്ച് കടന്നത്. പുനലാൽ ജംക്‌ഷന് സമീപത്തെ കടയിൽ നിന്ന് ശോഭന സാധനങ്ങൾ വാങ്ങുന്നതിനിടെ സ്കൂട്ടറിൽ എത്തിയ യുവാക്കളിൽ ഒരാൾ ഇറങ്ങി വെള്ളം ആവശ്യപ്പെട്ടു.
കട ഉടമ ഇത് എടുക്കാൻ അകത്തേക്ക് പോകുന്നതിനിടെ സാധനങ്ങൾ വാങ്ങി കൊണ്ടിരുന്ന ശോഭനയുടെ കഴുത്തിൽക്കിടന്ന മാല പിടിച്ച് പറിച്ച് യുവാവ് സ്കൂട്ടറിൽ കയറി അമിത വേഗത്തിൽ കടുവാക്കുഴിയിലേക്ക് പോകുകയായിരുന്നു. മോഷ്ടാക്കളെ ഉടനടി പിടികൂടും എന്ന പൊലീസ് അറിയിച്ചിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കി മോഷ്ടാക്കളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.