ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലയിൽ ഞാറാഴ്ച നിയന്ത്രണങ്ങളോട് പൂർണമായി സഹകരിച്ച് ജനം. പൊലീസും  സർക്കാരും നൽകിയ നിർദേശങ്ങൾ പാലിച്ച് ജനം വീട്ടിലിരുന്നതോടെ ജില്ലയൊട്ടാകെ ഹർത്താൽ പ്രതീതിയായി. കെഎസ്ആർടിസി നഗരാതിർത്തി പ്രദേശങ്ങളിലേക്ക് ഉൾപ്പെടെ അത്യാവശ്യ സർവീസുകൾ നടത്തി. തമ്പാനൂരിൽ നിന്നും ദീർഘദൂര സർവീസുകളും ഉണ്ടായി. ശനിയാഴ്ച അർധരാത്രി മുതൽ തന്നെ  പൊലീസ് നഗരത്തിലും നഗരാതിർത്തികളിലും പരിശോധന തുടങ്ങി.

തിരിച്ചറിയൽ രേഖ പരിശോധിച്ചും ആത്യാവശ്യമാണോയെന്നത്  ചോദിച്ചറിഞ്ഞും യാത്ര ചെയ്യാൻ അനുവദിച്ചു. ബാരിക്കേഡുകൾ നിരത്തിയായിരുന്നു പരിശോധന. ഇന്നലെ അർധരാത്രി വരെയായിരുന്നു നിയന്ത്രണം. മെഡിക്കൽ സ്റ്റോറുകൾ  അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങൾ, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും ആവശ്യവിഭാഗത്തിൽപ്പെട്ടതുമായ കേന്ദ്ര– സംസ്ഥാന അർധ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിച്ചു.പഴം പച്ചക്കറി പലച്ചരക്ക് പാൽ മത്സ്യം മാംസം എന്നിവ വിൽക്കുന്ന  കടകൾ രാത്രി 9 വരെ പ്രവർത്തിച്ചു. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സൽ വിതരണവും ഹോം ഡെലിവറിയും മുടങ്ങിയില്ല. 

രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിനെടുക്കാൻ പോകുന്നവർ, പരീക്ഷകൾ ഉള്ള വിദ്യാർഥികൾ, റെയിൽവെ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കും  മുൻകൂട്ടി ബുക്ക് ചെയ്തു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോയവർക്കും യാത്ര അനുവദിച്ചു. ചരക്ക് വാഹന യാത്രയ്ക്ക് തടസം നേരിട്ടില്ല. പ്രധാന റൂട്ടുകൾ, ആശുപത്രികൾ, വിമാനത്താവളം എന്നിവിടങ്ങളിലേക്കായിരുന്നു കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തിയത്. മുൻകൂട്ടി നിശ്ചയിച്ച സ്വകാര്യ ചടങ്ങുകൾ 20 പേരെ പങ്കെടുപ്പിച്ച് നടത്താനും അനുവദിച്ചു.ഇന്നലെ 68 കേസുകളിലായി 31 പേർ അറസ്റ്റിലായി. സിറ്റിയിൽ 56 കേസുകളിൽ 22 പേരും റൂറലിൽ 12 കേസുകളിലായി 9 പേരും പിടിയിലായി. 20 വാഹനങ്ങൾ പിടികൂടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com