‘എല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോന്നു’ ...ജന്മനാട്ടിലെ ദുരനുഭവം പങ്കുവച്ച് പാക് ഹിന്ദുക്കൾ
Mail This Article
തിരുവനന്തപുരം∙ ജനിച്ചുവളർന്ന നാട്ടിൽ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ച് പാക്കിസ്ഥാനിലെ ഹിന്ദു മത വിശ്വാസികൾ. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഹിന്ദു യൂത്ത് കോൺക്ലേവിൽ പങ്കെടുത്താണ് ഭൂരാലാൽ, ജയ് അഹൂജ, ചെയ്ദം കുമാർ ശർമ എന്നിവർ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പാലായനം ചെയ്യേണ്ടി വന്ന സാഹചര്യം വിശദീകരിച്ചത്. 'എല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോന്നതാണ്. ഇല്ലെങ്കിൽ അവർ മതം മാറ്റും. അടിമയെപ്പോലെ പണിയെടുപ്പിക്കും. കൂലി തരില്ല. എതിർത്താൽ സ്വകാര്യ ജയിലുകളിലേക്ക് തള്ളും. ' – ഭീൽ വംശജനായ ഭൂരാലാൽ പറഞ്ഞു.
കേട്ടതിനും അപ്പുറമാണ് പാക്കിസ്ഥാനിലെ ന്യൂനപക്ഷ പീഡനങ്ങളെന്നു ഭൂരാലാൽ പറഞ്ഞു. പാക് ഹൈദരാബാദ് സ്വദേശിയായ ഭൂരാലാൽ ഭാര്യയ്ക്കും മകനുമൊപ്പം ജയ്പൂരിലാണ് ഇപ്പോൾ താമസം. ജയ്പൂരിലെ വ്യവസായിയും പാക് ഹിന്ദുക്കളുടെ ക്ഷേമത്തിനും ഇന്ത്യയിൽ അവരുടെ അതിജീവനത്തിനുമായി പ്രവർത്തിക്കുന്ന 'നിമിത്തേകം' എന്ന സംഘടനയുടെ പ്രസിഡന്റാണ് ജയ് അഹൂജ, നിമിത്തേകം ചീഫ് കോർഡിനേറ്ററാണ് ചെയ്ദം കുമാർ ശർമ. ഇവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. പൊതുസമ്മേളനം പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മേജർ സുരേന്ദ്ര പൂനിയ, ചെങ്കൽ രാജശേഖരൻ നായർ, രാജേഷ് പിള്ള, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.