പൗർണമിക്കാവിൽ അഘോരി സന്യാസി എത്തി; മഹാകാളികായാഗം മൂന്നാംഘട്ടത്തിലേക്ക്
Mail This Article
ബാലരാമപുരം∙ വെങ്ങാനൂർ ചാവടിനട പൗർണമിക്കാവ് ബാലഭദ്ര ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ഒൻപത് ദിവസമായി നടന്നുവരുന്ന മഹാകാളികായാഗം ഇന്ന് മൂന്നാം ഘട്ടത്തിലേക്ക് കടക്കും. രണ്ടാം ഘട്ടത്തിന്റെ അവസാന ദിനമായ ഇന്നലെ മുഖ്യ ആചാര്യനായ അഘോരി സന്യാസി ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ യാഗശാലയിൽ എത്തി.
അഘോരികളുടെ കുലപതി എന്നറിയപ്പെടുന്ന കൈലാസനാഥപുരി സ്വാമികൾ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. സ്വാമിയെ ക്ഷേത്ര ഭാരവാഹികളായ ട്രസ്റ്റി എം.എസ്.ഭുവനചന്ദ്രൻ, പിആർഒ പള്ളിക്കൽ സുനിൽ, അനന്തപുരി മണികണ്ഠൻ, ആനന്ദ് നായർ, കോവളം സന്തോഷ്, ചൂഴാൽ നിർമലൻ, കിളിമാനൂർ അജിത്, പള്ളിയറ ശശി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, ചാക്ക, എംഎൽഎ ക്വാർട്ടേഴ്സ്, സെക്രട്ടേറിയറ്റ് ഗേറ്റിന് മുൻവശം, തമ്പാനൂർ, പള്ളിച്ചൽ, ബാലരാമപുരം എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ പ്രത്യേകം അലങ്കരിച്ച രഥത്തിലാണ് സ്വാമികളെ യാഗശാലയിലെത്തിച്ചത്. പൂർണ വ്രതശുദ്ധിയുമായി ക്ഷേത്രത്തിൽ എത്തുന്നവർക്ക് സ്വാമി ദർശനം നൽകും. വരും ദിവസങ്ങളിൽ കൂടുതൽ അഘോരി സന്യാസിമാർ പൗർണമിക്കാവിലെത്തും. ഇന്നലെ മാനവേദൻ യാഗശാലയിൽ എത്തിച്ചേർന്നു. ഇന്നലെയും വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിലും പരിസരങ്ങളിലും അനുഭവപ്പെട്ടത്. 16നാണ് യാഗം അവസാനിക്കുക. 17 ന് കന്യാകുമാരി ത്രിവേണി സംഗമത്തിൽ നിമജ്ജനം നടക്കും.