ADVERTISEMENT

ശിലാഫലകം തകർത്തതിനും ഫ്ളക്സിൽ നിന്നു ഫോട്ടോ വെട്ടിമാറ്റിയതിനും പിന്നാലെ സ്വന്തം പാർട്ടിയോട് യുദ്ധം തുടർന്ന് നേതാവിന്റെ അടുത്ത നടപടി

വെള്ളനാട്∙ കോൺഗ്രസ് യൂണിറ്റ് രൂപീകരണവും (സിയുസി) ശിൽപശാലയും സംബന്ധിച്ച് വെള്ളനാട് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ഫ്ലക്സ് ബോർഡ് കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി വെട്ടിക്കീറി നശിപ്പിച്ചു. കുളക്കോട്ടും വെള്ളനാട് ജംക്‌ഷന് സമീപവും സ്ഥാപിച്ച ബോർഡ് ആണ് ഇന്നലെ രാവിലെ തകർത്തത്. 18ന് വെള്ളനാട് വിമൽ ഓഡിറ്റോറിയത്തിൽ ഡിസിസി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ ബോർഡ് ആണ് കോൺഗ്രസ് നേതാവ് തന്നെ നശിപ്പിച്ചത്. കോൺഗ്രസ് വെള്ളനാട് മണ്ഡലം പ്രസിഡന്റ് പുതുക്കുളങ്ങര പ്രശാന്ത് അറിയാതെ ഡിസിസി പ്രസിഡന്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയ വെള്ളനാട് ശ്രീകണ്ഠന് ചുമതല നൽകി സിയുസി വിളിച്ചതിൽ പ്രതിഷേധിച്ചാണ് ബോർഡ് നശിപ്പിച്ചത് എന്ന് വെള്ളനാട് ശശി പറഞ്ഞു.

കുറച്ച് നാളായി വെള്ളനാട് പഞ്ചായത്ത് കോൺഗ്രസ് ഭരണ സമിതിയും ജില്ലാ പഞ്ചായത്തംഗവും ഇടഞ്ഞ് നിൽക്കുന്നതിന്റെ തുടർച്ചയാണ് ഇന്നലത്തെ നടപടി. കോൺഗ്രസിന് നാണക്കേട് ഉണ്ടാക്കുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടും ഭരണസമിതിയും ജില്ലാ പഞ്ചായത്തംഗവും തമ്മിൽ ഉള്ള പ്രശ്നം പരിഹരിക്കാൻ ‍ഇതുവരെ ഡിസിസി നേതൃത്വത്തിന് കഴിയാത്തത് പ്രവർത്തകർക്കിടയിൽ അമർഷത്തിന് കാരണമായിട്ടുണ്ട്.

ഫലകം തകർത്തത് ആറു മാസം മുമ്പ്

ആറ് മാസത്തിന് മുൻപ് കിടങ്ങുമ്മൽ ‍ആരോഗ്യ സബ് സെന്ററിന്റെ പ്രവർത്തനോദ്ഘാടനത്തിന് വെള്ളനാട് പഞ്ചായത്ത് സ്ഥാപിച്ച ശിലാഫലകം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി തകർത്തിരുന്നു. താൻ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ സ്ഥാപിച്ച ശിലാഫലകം മാറ്റി പഞ്ചായത്ത് പുതിയ ശിലാഫലകം സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് ആയിരുന്നു ആ നടപടി. സംഭവത്തിൽ ശശിയെ പെ‌‌ാലീസ് അറസ്റ്റ് ചെയ്തിരുന്നു.

വെള്ളനാട് പഞ്ചായത്ത് കോൺഗ്രസ് ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡിൽ നിന്ന് സ്വന്തം ചിത്രം വെള്ളനാട് ശശി വെട്ടിമാറ്റിയ ശശിയുടെ നടപടിയും വിവാദമായിരുന്നു. തന്നെ അറിയിക്കാതെ ഫ്ളക്സ് ബോർഡിൽ തന്റെ ചിത്രം വച്ചതിനെ തുടർന്നായിരുന്നു ഇതെന്ന് വെള്ളനാട് ശശി പറഞ്ഞിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com