വെള്ളായണിക്ക് ഓർമയുണ്ട്, ആ സിക്സർ പെരുമഴ !
Mail This Article
തിരുവനന്തപുരം ∙ വെള്ളായണി കാർഷിക കോളജ് ഗ്രൗണ്ടിന് ചില്ലറ വലുപ്പമല്ല. അവിടെ പോയവർക്കറിയാം. അവിടെ സിക്സറുകളുടെ പെരുമഴ പെയ്യിച്ച് ക്രിക്കറ്റ് പ്രേമികളെ ആറാടിച്ച കളിക്കാരനായിരുന്നു അന്തരിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ്.1994 –ൽ ആയിരുന്നു തിരുവനന്തപുരത്തെ ആ കളി. അണ്ടർ–19 മത്സരം. നാലു ദിവസത്തെ കളി. മാർച്ച് 3,4,5,6 തീയതികളിലായിരുന്നു ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയത്. കളി കാണാനെത്തിയവരെക്കൊണ്ട് സ്റ്റേഡിയം നിറഞ്ഞു.
ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റു ചെയ്തു. ലക്ഷ്മൺ ആയിരുന്നു ഇന്ത്യയുടെ തുറുപ്പുചീട്ട്. ആദ്യ ഇന്നിങ്സിൽ 151 റൺസടിച്ചു ലക്ഷ്മൺ കൈയടി നേടി. സൈമണ്ട്സ് ആദ്യ ഇന്നിങ്സിൽ ബോൾ ചെയ്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. പക്ഷേ മനോഹരമായിരുന്നു ആ സ്പെൽ. 11 ഓവറിൽ 33 റൺ വഴങ്ങി. ഇതിൽ രണ്ടു മെയ്ഡൻ ഓവറുകളുമുണ്ടായിരുന്നു. ബാറ്റ്സ്മാൻ എന്ന നിലയിലായിരുന്നു സൈമണ്ട്സ് അന്ന് ഓസീസ് ടീമിൽ ഇടം പിടിച്ചിരുന്നത്. പിൽക്കാലത്താണ് അദ്ദേഹം ബൗളിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പന്തേറിന്റെ കുന്തമുനയാകുന്നതും.
ഓസ്ട്രേലിയ ബാറ്റു ചെയ്തപ്പോൾ സൈമണ്ട്സ് 11 സിക്സറുടെ അകമ്പടിയോടെ 163 റൺസ് നേടി സൈമണ്ട്സ് മാത്രമാണ് ആ കളിയിൽ സിക്സറുടെ തോരാമഴ തീർത്തത്. ഇങ്ങനെയൊരു ‘അടി’ ആരും പ്രതീക്ഷിച്ചിരുന്നില്ല.ഓസ്ട്രേയില 256 റൺസിന് ആദ്യ ഇന്നിങ്സ് ഓൾ ഔട്ടായി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഏഴിന് 328 എന്ന നിലയിൽ ഡിക്ലയർ ചെയ്തു.രണ്ടാം ഇന്നിങ്സിലും സൈമണ്ട്സ് പന്തെറിഞ്ഞു രണ്ടു വിക്കറ്റു കിട്ടി. തുടർന്ന് ബാറ്റു ചെയത ഓസ്ട്രേലിയ കുറഞ്ഞ സ്കോറിന് ഓൾ ഔട്ടാവുകയായിരുന്നു. കളി ഇന്ത്യ ജയിച്ചു.