വിഡിയോ എടുക്കുന്നതിനിടെ കടലിൽ വീണ് യുവാവ് മരിച്ചു; 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു
Mail This Article
വിഴിഞ്ഞം∙ പുളിങ്കുടി ആഴിമലയിൽ മൊബൈൽ ഫോണിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെ തിരയിൽപ്പെട്ട് കടലിൽ വീണ സ്റ്റുഡിയോ ജീവനക്കാരൻ മരിച്ചു. തിരയിൽപ്പെട്ട 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം പുനലൂർ ഇളമ്പിൽ ആരംപുന്ന ജ്യോതിഷ് ഭവനിൽ സുകുമാരൻ–ഗീത ദമ്പതികളുടെ മകൻ ജ്യോതിഷ് (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. സ്ത്രീകളും കുട്ടികളുമടക്കം 21 അംഗ സംഘം ക്ഷേത്ര ദർശനത്തിന് എത്തിയതായിരുന്നു.
ഇതിനിടെ വിനീത് (24), അഭിലാഷ് (24), സുമേഷ്(24), ഉണ്ണി (30) എന്നിവരോടൊപ്പം ജ്യോതിഷ് സമീപത്തെ പാറയിൽകയറി മൊബൈലിൽ വിഡിയോ ചിത്രീകരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി വന്ന വലിയ തിരയിൽപ്പെട്ട് ജ്യോതിഷ് കടലിലേയ്ക്കും മറ്റുള്ളവർ പാറയിലേക്കും വീണു. കുറച്ചു സമയം നീന്തിക്കയറാൻ ശ്രമിച്ചെങ്കിലും തിരയിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് വിഴിഞ്ഞത്തെ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. ജ്യോതികയാണ് ജ്യോതിഷിന്റെ സഹോദരി