കെഎസ്ആർടിസിയുടെ ഭൂമി കാടുകയറുന്നു
Mail This Article
പാറശാല ∙ സർവീസ് ഇതര വരുമാനം തേടി നെട്ടോട്ടമോടുന്ന കെഎസ്ആർടിസിയുടെ കോടികൾ വിലയുള്ള ഭൂമി കാടുകയറുന്നു. ദേശീയപാതയിൽ അമരവിള താന്നിമൂട് ജംക്‌ഷനിലെ എട്ട് സെന്റ് ഭൂമി ആണ് അന്യാധീനപ്പെടുന്നത്. റോഡു വശത്ത് വെയ്റ്റിങ് ഷെഡ്, പിൻഭാഗത്ത് രണ്ട് ശുചിമുറികൾ, കിണർ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും കാലപ്പഴക്കം മൂലം കെട്ടിടങ്ങൾ തകർന്നതോടെ സ്ഥലം കാടുകയറി.
ജംക്‌ഷനിലെ പ്രധാന ഭാഗത്തുള്ള സ്ഥലം വാണിജ്യ ആവശ്യങ്ങൾക്ക് വിനിയോഗിച്ചാൽ വൻ തുക ലഭിക്കും. രാജഭരണ കാലത്ത് തിരുവിതാംകൂറിൽ നിന്ന് നാഗർകോവിലിലേക്ക് ബസ് സർവീസ് ആരംഭിച്ച ശേഷം 80 വർഷം മുൻപ് പ്രദേശവാസിയായ ആശാരിപറമ്പിൽ ജനാർദനൻ പിള്ളയാണ് റോഡ് വശത്തെ പതിനെട്ട് സെന്റ് ഭൂമി വെയ്റ്റിങ് ഷെഡും റേഡിയോ പാർക്കും നിർമിക്കാൻ സൗജന്യമായി വിട്ടു നൽകിയത്.
കേരളപ്പിറവിക്കു ശേഷം 18 സെന്റ് ഭൂമിയിൽ നിന്നു പത്ത് സെന്റ് നഗരസഭയ്ക്കും എട്ട് സെന്റ് കെഎസ്ആർടിസിക്കും ലഭിച്ചു. റേഡിയോ പാർക്ക് സ്ഥിതി ചെയ്തിരുന്ന പത്ത് സെന്റ് സ്ഥലത്ത് നെയ്യാറ്റിൻകര നഗരസഭ വർഷങ്ങൾക്ക് മുൻപ് കടമുറികൾ നിർമിച്ചുവാടകയ്ക്കു നൽകി. ബാങ്കുകൾ അടക്കം ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അമരവിളയിൽ കെഎസ്ആർടിസി സ്ഥലത്ത് കെട്ടിട സമുച്ചയം അടക്കമുള്ള പദ്ധതികൾക്ക് ഉപയോഗിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.