ടയർ കേടായെന്നും സഹായിക്കണമെന്നും അഭ്യർഥന; സഹായിക്കാനെത്തിയ ആളുടെ സ്വർണവും വാച്ചും പ്രമാണവും തട്ടിയെടുത്തു, അറസ്റ്റ്
Mail This Article
വെഞ്ഞാറമൂട്∙ കാർ തടഞ്ഞു നിർത്തി 12.5 പവൻ സ്വർണവും 28,000 രൂപയും ഒരു വാച്ചും രണ്ട് പുരയിടങ്ങളുടെ പ്രമാണവും എടിഎം കാർഡുകളും തട്ടിയെടുത്ത കേസിൽ രണ്ട് പേരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. പനവൂർ വാഴവിള വീട്ടിൽ നാസി(43), പനവൂർ എംഎസ് ഹൗസിൽ റാഷിദ്(31) എന്നിവരാണ് അറസ്റ്റിലായത്. ആനാട് വട്ടറത്തല കിഴക്കുംകര പുത്തൻ വീട്ടിൽ മോഹനപ്പണിക്കർ(64) ന്റെ പണവും ആഭരണങ്ങളുമാണു നഷ്ടമായത്.
വെള്ളി രാത്രി 8.30ന് വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ ചുള്ളാളം ജംക്‌ഷനു സമീപത്താണ് സംഭവം. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിർത്തിയിട്ടതിനു ശേഷം അത് വഴി വന്ന മോഹനപ്പണിക്കരുടെ കാർ തടഞ്ഞു നിർത്തി ടയർ കേടായെന്നും സഹായിക്കണമെന്നും അഭ്യർഥിച്ചു. കാറിൽ നിന്ന് പുറത്തിറങ്ങിയ മോഹനപ്പണിക്കരെ ഭീഷണിപ്പെടുത്തി പ്രതികളുടെ കാറിൽ കയറ്റിയ ശേഷം ഓടിച്ചു പോവുകയും മർദിക്കുകയും ഭീഷണിപ്പെടുത്തി പണവും മറ്റ് വസ്തുക്കളും തട്ടിയെടുക്കുകയുമായിരുന്നു.
കുറച്ചു ദൂരം സഞ്ചരിച്ചതിനു ശേഷം ഇയാളെ റോഡിൽ ഉപേക്ഷിച്ച് സംഘം കാറിൽ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെ സംഘത്തെക്കുറിച്ച് വിവരം ലഭിക്കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുറ്റം സമ്മതിച്ചതിനെത്തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ആകെ 5 പ്രതികൾ ഉണ്ടെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം.