കടം വാങ്ങിയ തുക നല്കിയില്ല, യുവാവിനെ കൊല്ലാൻ ശ്രമം; ഗുണ്ടയും സഹായിയും അറസ്റ്റിൽ
Mail This Article
വിതുര∙ ആനപ്പാറ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒട്ടേറെ കേസുകളിൽ പ്രതിയായ ഗുണ്ടയും സഹായിയും അറസ്റ്റിൽ. വിതുര താവയ്ക്കൽ ആറ്റരികത്തു വീട്ടിൽ സെൽവൻ(47), പള്ളിത്തറ ശാലോം ഭവനിൽ രഞ്ജിത്(28) എന്നിവരാണു അറസ്റ്റിലായത്. ആനപ്പാറ സ്വദേശി രാജീവി(35)നെ ആണു പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. കടം വാങ്ങിയ തുക തിരികെ നൽകാത്തതു സംബന്ധിച്ച വിരോധത്തെ തുടർന്നാണു പ്രതികൾ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു.
തിങ്കളാഴ്ചയായിരുന്നു സംഭവം. രാത്രി 11 ന് രാജീവിന്റെ വീട്ടിലെത്തിയ പ്രതികൾ കയ്യും കാലും തല്ലി ഒടിച്ചും കമ്പി വടി കൊണ്ടു തലയ്ക്കടിച്ചും പരുക്കേൽപ്പിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. മർദനത്തിന്റെ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ട രാജീവിനെ രാവിലെയോടെ ആണു ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്. വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, അഡീഷനൽ സബ് ഇൻസ്പെക്ടർ പത്മരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.