വീടിനു മുകളിൽ നിന്നു വീണ യുവാവിന്റെ മരണം: 3 സുഹൃത്തുക്കൾ അറസ്റ്റിലായി
Mail This Article
വെഞ്ഞാറമൂട്∙ വിവാഹ സൽക്കാരത്തിനിടെ വീടിനു മുകളിൽ നിന്നു വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നയാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ 3 പേരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. പിരപ്പൻകോട് അണ്ണൽ വിഷ്ണു ഭവനിൽ വിഷ്ണു(30),ഇയാളുടെ സുഹൃത്തുക്കളായ ആനയറ വെൺപാലവട്ടം ഈറോഡ് കളത്തിൽ വീട്ടിൽ ശരത്കുമാർ(25), വെൺപാലവട്ടം ഈറോഡ് കുന്നിൽ വീട്ടിൽ നിതീഷ്(21) എന്നിവരാണ് അറസ്റ്റിലായത്. കോലിയക്കോട് കീഴാമലയ്ക്കൽ എള്ളുവിള വീട്ടിൽ ഷിബു(31)ആണ് മരിച്ചത്. ഞായർ രാത്രിയാണ് സംഭവം. ഷിബുവിന്റെ കൊപ്പം സ്വദേശിയായ സുഹൃത്തിന്റെ മകളുടെ വിവാഹത്തിന്റെ സൽക്കാരത്തിന് എത്തിയതായിരുന്നു സംഘം.
വീടിന്റെ രണ്ടാം നിലയുടെ ടെറസിൽ ഇരുന്ന് ഭക്ഷണം കഴിച്ച ശേഷം താഴെ ഇറങ്ങുന്നതിനായി ഏണിയിലേക്ക് കയറുന്നതിനു ഷിബു സൺഷെയ്ഡിൽ ഇറങ്ങുമ്പോൾ കാൽ വഴുതി താഴേക്കു വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തിങ്കൾ രാവിലെ ഷിബുവിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന്റെ കയ്യിൽ ഡ്രിപ് സൂചി ഘടിപ്പിച്ച നിലയിലായിരുന്നു. സമീപത്ത് വിവിധ പരിശോധനകൾക്കായി എഴുതിക്കൊടുത്ത ആശുപത്രി രേഖകളും കണ്ടെത്തിയിരുന്നു. ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകി.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഷിബുവിനെ സഹോദരിയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്ന് ഇവർ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. ഡോക്ടറെ തെറ്റിദ്ധരിപ്പിച്ചു പരുക്കേറ്റയാളെ ഡിസ്ചാർജ് ചെയ്ത് ഏറ്റുവാങ്ങി ചികിത്സ നൽകാതെ വീട്ടിൽ എത്തിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. ചികിത്സ നടത്താതെ ഉപേക്ഷാപൂർവം പ്രവർത്തിച്ചതിനാലാണ് പരുക്കേറ്റയാൾ മരിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സുഹൃത്തുക്കൾ അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.