തുള്ളി തോരാതെ ജില്ല, ജാഗ്രതാ നിർദേശവും; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്
Mail This Article
തിരുവനന്തപുരം ∙ ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 23 വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിനെത്തുടർന്നാണ് ജാഗ്രതാ നിർദേശം. ഇനി അറിയിപ്പുണ്ടാകുന്നതു വരെ കടലിൽ മീൻ പിടിത്തത്തിനും നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ മഴ ശക്തമായി തുടരുന്നുണ്ടെങ്കിലും നാശനഷ്ടങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഇന്നലെ 30 സെന്റിമീറ്ററാണ് ഷട്ടർ ഉയർത്തിയത്. മരുതൂർക്കടവ് കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട ആറ്റുകാൽ സ്വദേശിയുടെ മൃതദേഹം അഗ്നിരക്ഷാസേന കരയ്ക്കെടുത്തു.
കരമന മേലാറന്നൂർ ഭാഗത്ത് റോഡ് ഇടിഞ്ഞു താണു. ശംഖുമുഖം, പനത്തുറ മേഖലകളിൽ ശക്തമായ കടലാക്രമണമുണ്ട്. അടുത്തിടെ പുതുക്കിപ്പണിത ശംഖുമുഖം – എയർ പോർട്ട് റോഡിലെ സംരക്ഷണ ഇപ്പോൾ ഭിത്തിയിലേക്കാണ് തിരയടിക്കുന്നത്. ചിലയിടങ്ങളിൽ വീടുകൾക്കു കടലാക്രമണ ഭീഷണിയുണ്ട്. തിരുവനന്തപുരം നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ കനത്തതോടെ മാലിന്യം ഒഴുകി എത്തി ഓടകൾ അടഞ്ഞതും വെള്ളക്കെട്ടിനു കാരണമായി. നഗരത്തിൽ അപകടാവസ്ഥയിൽ നിന്നതും കടപുഴകി വീണതുമായ മരങ്ങൾ അഗ്നിരക്ഷാസേന മുറിച്ചു നീക്കി.
സംസ്കൃത കോളജിന് സമീപം റോഡിലേക്കു മരം വീണു. എസ്എംവി സ്കൂൾ പരിസരം, കരമന ഫയർഫോഴ്സ് സ്വിമ്മിങ് പൂളിന് സമീപം, കൈമനം മധുപാലത്തിന് സമീപം തുടങ്ങിയിടങ്ങളിലും മരം വീണു. വെള്ളയമ്പലം – വഴുതക്കാട് റോഡിലെ കുഴിയിൽ കാർ വീണു. കടലാക്രമണത്തിനു സാധ്യതയുള്ളതതിനാൽ അപകടമേഖലകളിൽ നിന്ന് മാറിത്താമസിക്കണമെന്നു കലക്ടർ നവജ്യോത് ഖോസ അറിയിച്ചു. ബോട്ട് , വള്ളം തുടങ്ങിയവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം. മലയോര മേഖലകളിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.