വീട് കുത്തിത്തുറന്ന് മോഷണം: ആന്ധ്ര രാജേഷ് പിടിയിൽ
Mail This Article
നേമം∙ പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് മോഷണം നടത്തിയ ആന്ധ്ര രാജേഷ് എന്നുവിളിക്കുന്ന രാജേഷിനെ നരുവാമൂട് പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. മൊട്ടമൂട് മാവുവിള ഷെക്കേന നിവാസിൽ സുരേഷിന്റെ വീട് കുത്തിത്തുറന്ന് ലാപ്ടോപ്, രണ്ട് മൊബൈൽ ഫോൺ, 1,01,000 രൂപ എന്നിവ മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. 19 ന് രാവിലെ സുരേഷിന്റെ ഭാര്യ അജിത മകനെ സ്കൂളിൽ വിട്ട് തിരികെ വീട്ടിലെത്തിയപ്പോൾ വീട് തുറന്ന് കിടക്കുകയായിരുന്നു. അലമാരയും കുത്തിത്തുറന്ന നിലയിലായിരുന്നു.
സമീപവാസികളാണ് രാജേഷ് വീട്ടിൽ കയറിപ്പോകുന്നത് കണ്ടകാര്യം അറിയിച്ചത്. തുടർന്ന് മദ്യലഹരിയിലായ ഇയാൾ മൊട്ടമൂട്ടിൽ വച്ച് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. മോഷണവസ്തുക്കൾ ഇയാളിൽ നിന്ന് കണ്ടെടുത്തു. നേരത്തെ നരുവാമൂട്ടിൽ താമസിച്ചിരുന്ന ഇയാളെ മലയാള മനോരമ മൊട്ടമൂട് ഏജന്റ് അനിലിന്റെ വീട്ടിൽ കയറി പട്ടാപ്പകൽ എയർഗൺ ചൂണ്ടി ഭാര്യയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചുകടന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2019 നവംബർ 9 നാണ് സംഭവം. അന്ന് നരുവാമൂട് പൊലീസ് ഇയാളെ ആന്ധ്രയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.