ശാസ്ത്ര മോഹങ്ങൾ ചിറകു വിരിക്കുന്നു; ശ്രദ്ധേയയായി ‘ഐസറി’ലെ ആര്യ
Mail This Article
കോവളം∙ അന്യഗ്രഹ ജീവനെപ്പറ്റി പഠിക്കുന്ന ആസ്റ്റ്രോബയോളജിസ്റ്റ് ആകണമെന്ന സ്വപ്നവുമായി സെറിബ്രൽ പാൾസി എന്ന ഗുരുതര ശാരീരിക വെല്ലുവിളിയെ പ്രതിരോധിച്ചു മുന്നേറുന്ന ആര്യരാജ് കോവളത്തെ സ്പേസ് ക്യാംപിൽ ശ്രദ്ധേയയായി. കോവളം കേരള ആർട്‌സ് ആൻഡ് ക്രാഫ്ട്സ് വില്ലേജിലെ ക്യാംപിൽ പ്രമുഖ ശാസ്ത്രജ്ഞർക്കൊപ്പം ഉദ്ഘാടന വേദി പങ്കിട്ട ആര്യയോട് മുഖ്യാതിഥിയായി പങ്കെടുത്ത ഐഐഎസ്ടി റജിസ്ട്രാർ ഡോ. വൈ.വി.എൻ. കൃഷ്ണമൂർത്തി ഓട്ടോഗ്രാഫ് വാങ്ങിയതും സദസ്സിന്റെ ശ്രദ്ധ നേടി. നിലവിൽ തിരുവനന്തപുരം ഐസറിലെ യുജി കോഴ്‌സായ (ഇന്റഗ്രേറ്റഡ് പിജി) ബിഎസ്എംഎസ് വിദ്യാർഥിനിയാണ് കോഴിക്കോട് സ്വദേശിയായ ആര്യ.
ഐസറിൽ പ്രവേശനം നേടിയ സെറിബ്രൽ പാൾസി ബാധിച്ച ആദ്യ വിദ്യാർഥിനിയാണ്. അരിസോണ സർവകലാശാലയിൽ ആസ്റ്റ്രോബയോളജി പഠിക്കണമെന്ന ആര്യയുടെ സ്വപ്ന സാക്ഷാത്കാരം ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റിവ് സൊസൈറ്റി ആണ്. ഭിന്നശേഷി വിഭാഗത്തിൽ 5 ാം റാങ്കോടെ വിജയിച്ചാണ് ഐസർ പ്രവേശനം നേടിയത്. ഇന്റീരിയർ ഡിസൈനറായ അച്ഛൻ രാജീവും പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥ അമ്മ പുഷ്പജയും മകളുടെ എല്ലാ സ്വപ്നങ്ങൾക്കും പിന്തുണയുമായുണ്ട്.