കൂളിമാട് പാലം; റിപ്പോർട്ട് വരുന്നതുവരെ അഭിപ്രായം പറയുന്നില്ലെന്ന് റിയാസ്
Mail This Article
തിരുവനന്തപുരം ∙ നിർമാണത്തിലിരുന്ന കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീം തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ അഭിപ്രായ പ്രകടനത്തിനില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റിപ്പോർട്ട് ലഭിച്ച ശേഷം പരിശോധിച്ച്, നിർമാണത്തിലോ മേൽനോട്ടത്തിലോ പാകപ്പിഴയുണ്ടെങ്കിൽ തിരുത്തി മുന്നോട്ടുപോകും.ഒരിക്കലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല. എല്ലാ വശവും പരിശോധിച്ചു റിപ്പോർട്ട് നൽകാനാണു പിഡബ്ല്യുഡി വിജിലൻസ് വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാലാരിവട്ടം പാലവുമായി ഇതു ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്നു മന്ത്രി പറഞ്ഞു. രണ്ടും രണ്ടാണ്.
കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിയോടു വകുപ്പിനു പ്രത്യേക പരിഗണനയില്ല. യോഗ്യത മാത്രമാണു മാനദണ്ഡം. ശംഖുമുഖത്തെ നിർമാണവുമായി ബന്ധപ്പെട്ട് ഊരാളുങ്കലിനെതിരെ മുൻപു താൻ യോഗത്തിൽ വിമർശനം നടത്തിയതു മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർക്കും കൊമ്പില്ല. യുഡിഎഫിന്റെ ഭരണകാലത്തും ഊരാളുങ്കലിനു കരാറുകൾ നൽകിയിട്ടുണ്ട്.കെപിസിസി പ്രസിഡന്റ് മരാമത്ത് വകുപ്പിന്റെ ചോര കുടിക്കാൻ തയാറായി നടക്കുകയാണെന്നും അതിനു പല കാരണങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
മരാമത്ത് വകുപ്പിലെ ഏതു വിഷയവുമായി ബന്ധപ്പെട്ടും കെപിസിസി പ്രസിഡന്റിനു പരാതി പറയാം, വിമർശനങ്ങൾ ഉന്നയിക്കാം. എന്നാൽ വകുപ്പുമായി ബന്ധമില്ലാത്ത വിഷയത്തിൽ, ആരെങ്കിലും പറയുന്നതുകേട്ട് അടിച്ചു ശരിയാക്കിക്കളയാം എന്നു ധരിക്കരുത്. അടിക്കാൻ പറ്റുമായിരിക്കും. എന്നാൽ അടികൊള്ളും എന്നു കൂടി ഉറപ്പിക്കണ്ടേ– റിയാസ് ചോദിച്ചു.