ഓട നിർമാണം ഇഴയുന്നു; വ്യാപാരികൾക്ക് ദുരിതം
Mail This Article
ഭരതന്നൂർ ∙ വ്യാപാരികളെ ദുരിതത്തിലാക്കി ഓട നിർമാണം.സമയബന്ധിതമായി ഓട നിർമാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഭരതന്നൂർ മാർക്കറ്റ് ജംക്‌ഷനിലെ ഓട പുനർ നിർമിക്കുന്നതിനായി പൊളിച്ചിട്ട് ആഴ്ചകളായി. റോഡിന്റെ പടിഞ്ഞാറു വശത്തെ കടകൾക്കു മുന്നിലെ ഓടകളാണു പൊളിച്ചിട്ടത്. കടകൾക്കു മുന്നിൽ വലിയ കിടങ്ങ് പോലെ കുഴിച്ചതിനാൽ വ്യാപാരം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണെന്നും കടകൾ അടച്ചിടേണ്ട സാഹചര്യമാണെന്നും വ്യാപാരികൾ പറയുന്നു. വാമനപുരം ചിറ്റാർ റോഡിന്റെ നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഓട നിർമാണം.
റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതിനാൽ പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് കരാറുകാരൻ കോടതിയെ സമീപിച്ച് നിർമാണത്തിന് 45 ദിവസം അനുവദിച്ചു നേടി. ഇൗ സമയം ജൂൺ 1ന് അവസാനിക്കുമെന്നും പൊതുമരാമത്ത് അധികൃതർ പറഞ്ഞു. ഓട നിർമാണത്തിനായി കടകൾക്കു മുന്നിൽ കുഴിച്ച കിടങ്ങ് കാരണം കച്ചവടത്തെ സാരമായി ബാധിച്ചുവെന്നും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കി വ്യാപാരികളെ സഹായിക്കണമെന്നും അല്ലാത്ത പക്ഷം സമര പരിപാടികൾ ആരംഭിക്കുമെന്നും വ്യാപാരികൾ പറഞ്ഞു.