അപകടക്കെണിയായി മൂടിയില്ലാത്ത ഓട
Mail This Article
വർക്കല∙ തിരക്കേറിയ ജക്‌ഷനിൽ ഓട പണിതിട്ടും സ്ലാബിടാൻ മാസങ്ങളുടെ കാലതാമസമെന്നു ആക്ഷേപം ഉയർന്നു. ജനാർദനപുരം ക്ഷേത്രപരിസരത്തെ ആൽത്തറമൂട് ജംക്‌ഷനിലാണ് ഓടയ്ക്കു മീതേ സ്ലാബ് സ്ഥാപിക്കാത്തതിനാൽ ബസ് കാത്ത് നിൽക്കുന്നവർക്കും വഴിയാത്രക്കാർക്കും ഒരു പോലെ അപകടക്കെണിയായി മാറിയത്. പൊതുമരാമത്തിന്റെ അധീനതയിൽ റോഡരികിലായി പുനർനിർമിച്ച ഓടയാണ് സ്ലാബില്ലാതെ മൂന്നു മാസമായി തുറന്നു കിടക്കുന്നത്. ജനാർദനസ്വാമി ക്ഷേത്രത്തിലേക്കും കൂടാതെ പാപനാശം ബലിമണ്ഡപത്തിലേക്കും സന്ദർശകർ എത്തിച്ചേരുന്ന പ്രധാന ജംക്‌ഷനാണ് ആൽത്തറമൂട്.
ഇവിടെയാണ് ബസുകൾ നിർത്തുന്നത്. ഓട നിർമിച്ച ഭാഗത്താണ് യാത്രക്കാരും ബസ് കാത്ത് നിൽക്കേണ്ടത്. ഏതാണ്ട് ഒരു മീറ്റർ ആഴത്തിലുള്ള ഓടയിൽ യാത്രക്കാർ കാലിടറി വീഴാനും ഏറെ സാധ്യതയുണ്ട്. ഓടയ്ക്കു സമീപത്തെ കടകളുടെ പടിക്കെട്ടിൽ കാത്തുനിന്നാണ് യാത്രക്കാർ ബസിൽ കയറുന്നത്. നിലവിലെ അപകടകരമായ സാഹചര്യം കഴിഞ്ഞ 3 മാസമായി തുടരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. അതേസമയം ഓടനിർമാണത്തിലെ അപാകതയാണ് സ്ലാബ് മൂടാൻ കാലതാമസമെടുക്കുന്നതായി ആക്ഷേപവും ഉയർന്നിട്ടുണ്ട്.