ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയെ എറിയുന്ന ഓരോ കല്ലും ഏറ്റുവാങ്ങി തിരിച്ചെറിയാൻ കഴിയുന്ന ജനത കേരളത്തിലുണ്ടെന്നു മറക്കരുതെന്നു പ്രതിപക്ഷത്തിനു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്നറിയിപ്പ്. കല്ലെറിഞ്ഞ് എൽഡിഎഫ് സർക്കാരിനെ തോൽപിക്കാമെന്നു കരുതരുതെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്തു കേസിൽ സർക്കാരിനെതിരായ പ്രചാരണങ്ങൾക്കും പ്രതിപക്ഷ സമരത്തിനുമെതിരെ ജില്ലകളിൽ എൽഡിഎഫ് സംഘടിപ്പിക്കുന്ന ബഹുജന സംഗമങ്ങളിൽ ആദ്യത്തേത് പുത്തരിക്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. നിയമസഭയിൽ ഭൂരിപക്ഷമുള്ളിടത്തോളം എൽഡിഎഫ് ഭരിക്കും. സമരങ്ങൾക്കു മുന്നിൽ ഭയന്നോടില്ല.

പ്രതിപക്ഷം തീക്കളി നിർത്തണം. സ്വപ്ന സുരേഷ് കേന്ദ്ര ഏജൻസികളുടെ കയ്യിലെ കളിപ്പാവയാണെന്നും കേരള രാഷ്ട്രീയത്തിൽ ഇടപെടാനുള്ള ആർഎസ്എസിന്റെ പരിശ്രമമാണു നടക്കുന്നതെന്നും കോടിയേരി ആരോപിച്ചു. കലാപശ്രമമാണു പ്രതിപക്ഷം നടത്തുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലുണ്ടായി തൊട്ടുപിന്നാലെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കോലം കത്തിക്കൽ ഉൾപ്പെടെ പ്രതിഷേധപരിപാടി നടത്തി. സ്വപ്ന ഇങ്ങനെ വെളിപ്പെടുത്തൽ നടത്തുമെന്നു പ്രതിപക്ഷം എങ്ങനെയറിഞ്ഞു? മുഖ്യമന്ത്രിയുടെ വാഹനത്തിനു മുൻപിൽ ചാടുന്നതു വാഹനം ദേഹത്തു തട്ടാനും അതിന്റെ പേരിൽ കോലാഹലമുണ്ടാക്കാനുമാണ്. വിമാനത്തിൽ ഇ.പി.ജയരാജൻ ഇടപെട്ടില്ലായിരുന്നെങ്കിൽ അക്രമി സംഘം മുഖ്യമന്ത്രിയുടെ അടുത്തെത്തുമായിരുന്നു. 

പ്രതിഷേധം കഴിയുംവരെ പൊലീസിനെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ സുരക്ഷ ഇടതുമുന്നണി പ്രവർത്തകർ ഏറ്റെടുക്കാം. ഒറ്റയൊരുത്തൻ മുഖ്യമന്ത്രിയുടെ അടുത്തു വരില്ല. പത്തു പൊലീസുകാരുടെ പിൻബലത്തിൽ നിൽക്കുന്ന സർക്കാരല്ല അദ്ദേഹം പറഞ്ഞു.   സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഎം പിബി അംഗം എ.വിജയരാഘവൻ, മന്ത്രിമാരായ എം.വി.ഗോവിന്ദൻ, വി.ശിവൻകുട്ടി, ആന്റണി രാജു, അഹമ്മദ് ദേവർ കോവിൽ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി.ഗണേഷ്കുമാർ, കടകംപള്ളി സുരേന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എം.വിജയകുമാർ, ഘടകകക്ഷി നേതാക്കളായ സ്റ്റീഫൻ ജോർജ്, എ.നീലലോഹിതദാസ്, വർക്കല ബി.രവികുമാർ, വർഗീസ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

സിൽവർ ലൈനിൽ തൊടാതെ കോടിയേരി

സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനാണു സ്വർണക്കടത്ത് കേസിലെ സമരംകൊണ്ടു പ്രതിപക്ഷം ശ്രമിക്കുന്നതെന്നാരോപിച്ച് പദ്ധതികൾ എണ്ണിപ്പറഞ്ഞ കോടിയേരി സിൽവർലൈനിൽ സ്പർശിച്ചില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com