ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ ‘ഗരം മസാല’ യെ‍ക്കുറിച്ച് കേട്ടറി‍വുണ്ടെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിലോ രാഷ്ട്രീയ കാര്യങ്ങളിലും ഇടപെ‍ടാറില്ലെന്നും ഇളയ സഹോദരൻ പ്രഹ്ലാദ് മോദി. പ്രധാനമന്ത്രിയെ‍ക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, മോദി പ്രധാനമന്ത്രിയായതു കൊണ്ട് നിങ്ങൾക്ക് സന്തോഷമല്ലേ എന്നായിരുന്നു മറുചോദ്യം.  പ്രധാനമന്ത്രി എന്ന നിലയിലും സഹോദരൻ എന്ന നിലയിലും നരേന്ദ്രമോദിയുമായി നല്ല ബന്ധമാ‍ണെന്നും അദ്ദേഹം വിമാനത്താവളത്തിൽ മാധ്യമങ്ങളോടു പറഞ്ഞു.  ഉറ്റ സുഹൃത്തും മുംബെ‍യിലെ പ്രമുഖ വ്യവസാ‍യിയുമായ കൊല്ലം തേവലക്കര അലക്സാണ്ടർ പ്രിൻസ് വൈദ്യന്റെ മകൾ പ്രവീണയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രഹ്ലാദ് മോദി.

വിശ്വഹിന്ദു മഹാ സംഘ് ദേശീയ അധ്യക്ഷൻ കൂടിയാണ് പ്രഹ്ലാദ് മോദി.‘ ലക്ഷ്മിദേ‍വിയുടെ നിധിയാണ് ഈ മണ്ണ്. കേരളീയർ വളരെ സ്നേഹം ഉള്ളവരാണ്. നാലാം വട്ടമാണ് ഇവിടേക്ക് വരുന്നത്. മൂന്നു പ്രാവശ്യം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. പ്രിയ സുഹൃത്ത് ക്ഷണിച്ചതു കൊണ്ടാണ് വന്നത്. കേരളം കാണാൻ നല്ലതാണ്. ഇവിടത്തെ ഗരം മസാല‍യെക്കുറിച്ചും കേട്ടിരിക്കുന്നു. ഇന്ത്യയുടെ എല്ലാ ഭാഗവും മനോഹരമാണ്. – അദ്ദേഹം പറഞ്ഞു. നാളെ  രാവിലെ 11 ന് കൊല്ലം അഷ്ടമുടി റാവിസ് റിസോർട്ടിലാണു നിശ്ചയം. 

നാലാഞ്ചിറ സ്വദേശി ജോയ്സ് കോശി–സാലി ദമ്പതികളുടെ മകൻ അരുൺ ജോയ്സാണ് വരൻ. എയർ അറേബ്യയിൽ പൈ‍ലറ്റാണ്. ഇൗ‍സ് ‍മൈ ട്രിപ്പ് കമ്പനിയിൽ ഡിജിറ്റൽ ഡയറക്ടറാണു പ്രവീണ.  മുംബൈയിൽ ബെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കോർപറേറ്റ് കൺസൽറ്റന്റായ അലക്സാണ്ടർ പ്രിൻസ് വൈദ്യൻ, 1987ൽ പുറത്തിറങ്ങിയ ‘വർഷങ്ങൾ പോയതറിയാതെ’എന്ന സിനിമയിൽ നായ‍കനായിരുന്നു. പ്രഹ്ലാദ് മോദിയുമായി കാൽനൂറ്റാണ്ടുകാ‍ലത്തെ സൗഹൃദമു‍ണ്ടെന്നു അലക്സാണ്ടർ പറഞ്ഞു. ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ് ഡീലേഴ്സ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റായ പ്രഹ്ലാദ് മോദി 26 നു നാട്ടിലേക്കു മടങ്ങും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com