നെടുമങ്ങാട് ∙ സൗദി അറേബ്യയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച ബാബുവിന് ജന്മനാട്ടിൽ അന്ത്യവിശ്രമം. അച്ഛനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യകർമങ്ങൾ ചെയ്യാനുമുള്ള മകൻ എബിന്റെയും കുടുംബാംഗങ്ങളുടെയും ആഗ്രഹം സാധിച്ചു. സൗദിയിലെ കമീസ് മുഷൈത്തിൽ വച്ച് മരിച്ച നെടുമങ്ങാട് കോഴിയോട് സ്വദേശി ബാബുവിന്റെ മൃതദേഹം ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ അടിയന്തര ഇടപെടലിനെ തുടർന്നായിരുന്നു വ്യാഴാഴ്ച പുലർച്ചെ വീട്ടിലെത്തിക്കാൻ കഴിഞ്ഞത്. കോഴിയോടുള്ള ബാബുവിന്റെ വീട്ടിൽ മൃതദേഹം എത്തിച്ച ശേഷം എട്ട് മണിയോടെ ചെക്കക്കോണം സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
സൗദിയിൽ നിന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാൻ സഹായം അഭ്യർഥിച്ച് ലോക കേരള സഭയിൽ എബിൻ യുസഫലിയെ സമീപിച്ചതോടെയാണ് തടസ്സങ്ങൾ നീങ്ങാൻ വഴിയൊരുങ്ങിയത്. സ്പോൺസറിനെ ഒഴിവാക്കി മതിയായ രേഖകളില്ലാതെയാണ് ബാബു സൗദിയിൽ ജോലി ചെയ്തിരുന്നത്. ഇതേ തുടർന്നുള്ള പിഴകൾ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടലിനെ തുടർന്ന് സൗദി ജവാസത്ത് ഒഴിവാക്കി കൊടുത്തു. ബാബുവിന്റെ ആദ്യ സ്പോൺസറിൽ നിന്ന് നിരാക്ഷേപ പത്രം ശേഖരിച്ച് അധികൃതർക്ക് കൈമാറിയതോടെ നടപടിക്രമങ്ങളും പൂർത്തിയായി.