ADVERTISEMENT

തിരുവനന്തപുരം∙ ബാലഭാസ്കറിന്റെ അപകടമരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിജെഎം കോടതിയിൽ കുടുംബം നൽകിയ കേസ് തോൽക്കുമെന്ന് സോളർ കേസിലെ പ്രതി സരിത എസ്.നായർ ഫോണിൽ വിളിച്ച് മുന്നറിയിപ്പു നൽകിയതായി അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി. സുപ്രീം കോടതിയിലെ അഭിഭാഷകനുമായി  ബന്ധപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ കൊടുക്കണമെന്ന് സരിത നിർദേശിച്ചുവെന്നും ഉണ്ണി പറഞ്ഞു.

കേസ് തോൽക്കുമെന്ന് എങ്ങനെ അറിഞ്ഞു എന്നു സരിതയോടു ചോദിച്ചപ്പോൾ അത് അറിഞ്ഞു എന്നായിരുന്നു മറുപടി . മുൻപു വിളിച്ചപ്പോൾ കേസിന്റെ നമ്പറും വക്കീലിന്റെ പേരും ചോദിച്ചിരുന്നു. സംസാരത്തിന്റെ രീതിവച്ചു നോക്കുമ്പോൾ സഹായ വാഗ്ദാനമാണെന്നാണു മനസ്സിലായത്. കേസ് തുടങ്ങിയ സമയത്തും സരിത വിളിച്ചിരുന്നു. ദുരുദ്ദേശ്യം ഉണ്ടെന്ന സംശയത്തെത്തുടർന്നാണ് അഭിഭാഷകരുടെ അഭിപ്രായ പ്രകാരം ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ഉണ്ണി പറഞ്ഞു.

നിയമസഹായം നൽകാനാണു വിളിച്ചതെന്നു സരിത മാധ്യമങ്ങളോടു പ്രതികരിച്ചു. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നു സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചത്. ഈ മാസം 30നാണ് കേസിൽ വിധി പറയുന്നത്.

സരിത 3 ദിവസം മുൻപ് വിളിച്ച് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞപ്പോൾ ആലോചിക്കട്ടെ എന്ന മറുപടിയാണ് നൽകിയതെന്ന് ഉണ്ണി പറഞ്ഞു. ഇന്നലെ സരിത വിളിച്ചപ്പോൾ ഭാര്യ ഫോൺ കട്ടു ചെയ്തു.തൃശൂരിൽ ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങുമ്പോഴാണ് ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പുലർച്ചെ പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കർ ചികിത്സയ്ക്കിടയിലും മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com