ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ സർക്കാർ ഉത്തരവ് അട്ടിമറിച്ച് വീണ്ടും അനധികൃത നിയമനം. കുടുംബശ്രീ വഴി സിപിഎം പ്രവർത്തകരായ 3 വനിതകളെ  സുരക്ഷാ വിഭാഗത്തിൽ ഇന്നലെ നിയമിച്ചു. 4 പേർക്ക് തിങ്കളാഴ്ച നിയമനം നൽകാനും തീരുമാനം. സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള താൽക്കാലിക സുരക്ഷാ ജീവനക്കാരുടെ നിയമനം കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപറേഷൻ വഴി മാത്രം നടത്തണമെന്ന സൈനിക ക്ഷേമ വകുപ്പിന്റെ ഉത്തരവ് അട്ടിമറിച്ചാണ് നടപടി.

കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്ററുടെ ശുപാർശ പ്രകാരം ആറാലുംമൂട്, മെഡിക്കൽ കോളജ് സ്വദേശികൾക്കാണു താൽക്കാലിക ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നൽകിയത്. സെക്രട്ടേറിയറ്റിലടക്കം കെക്സകോൺ വഴി സുരക്ഷാ ജീവനക്കാരെ നിയമിക്കുമ്പോഴും മെഡിക്കൽ കോളജിൽ മാത്രം സർക്കാർ ഉത്തരവ് നടപ്പാക്കുന്നില്ല. വിമുക്തഭടന്മാരെ എടുക്കാതെ വേണ്ടത്ര യോഗ്യതയോ മുൻപരിചയമോ ഇല്ലാത്ത അൻപതോളം പേരെ ഇതിനോടകം നിയമിച്ചു.

അനധികൃത നിയമനങ്ങൾക്കു ശേഷമാണ് മെഡിക്കൽ കോളജിൽ സുരക്ഷാവീഴ്ച തുടർക്കഥയായത്. അവയവമാറ്റത്തിനായി എത്തിച്ച വൃക്ക ആംബുലൻസിൽ നിന്ന് ഓപ്പറേഷൻ തീയറ്ററിലേക്ക് ആളുകൾ എടുത്തു കൊണ്ടോടിയതാണ് ഒടുവിലത്തെ സുരക്ഷാവീഴ്ച. വാർഡിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയെ ഡോക്ടർ ചമഞ്ഞ് 10 ദിവസത്തോളം ചികിത്സിച്ചതാണ് മറ്റൊരു സംഭവം. സ്ത്രീപീഡനങ്ങളും മോഷണങ്ങളും പെരുകുന്നുണ്ട്. മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യൽറ്റി, സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കുകളിലായി 55 പേരെ സ്വകാര്യ ഏജൻസി വഴിയാണ് നിയമിച്ചിരിക്കുന്നത്.

ഇതിനെതിരെ എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ പലതവണ പരാതി നൽകിയിട്ടും അധികൃതർ അനങ്ങിയില്ല. കൂട്ടിരിപ്പുകാരനെ സുരക്ഷാജീവനക്കാർ മർദിച്ച കേസിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ഏജൻസിയുമായുള്ള കരാർ റദ്ദാക്കുന്നത് പരിശോധിക്കാൻ മന്ത്രി നിർദേശം നൽകിയെങ്കിലും ഇതു സംബന്ധിച്ച് ഇതുവരെ തീരുമാനം ആയില്ല. സൂപ്പർ സ്പെഷലിസ്റ്റ്, മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കുകളിലും മോർച്ചറിയിലും അടിക്കടി പ്രശ്നങ്ങൾ ഉണ്ടായിട്ടും സ്വകാര്യ ഏജൻസിയെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com