ഓപ്പറേഷൻ കാവൽ, വിവിധയിടങ്ങളിൽ പരിശോധന: കവർച്ചാകേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾ പിടിയിലായി
Mail This Article
തിരുവനന്തപുരം∙ ഓപ്പറേഷൻ കാവലിന്റെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ കവർച്ചാകേസുകളിൽ ഉൾപ്പെട്ട ഗുണ്ടാ സംഘങ്ങൾ പിടിയിലായി. പൂന്തൂറ, വലിയതുറ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് പ്രതികൾ പിടിയിലായത്. വലിയതുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെട്ടുകാട് പള്ളിയിലേക്ക് പോകുകയായിരുന്ന സ്ത്രീയെ ആക്രമിച്ച് 4 പവൻ സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞ ബാലനഗർ പുതുവൽ പുത്തൻ വീട്ടിൽ ബിനു (42), വർക്കല ചാവടി മുക്ക് ഒലപ്പവിള പുത്തൻ വീട്ടിൽ മുത്തു (22) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ബിനു വലിയതുറ, പൂന്തൂറ പൊലീസ് സ്റ്റേഷനുകളിൽ 12 ഓളം കേസുകളിൽ പ്രതിയാണ്.
മുത്തുവും നിരവധി കേസുകളിലെ പ്രതിയാണ്. കൊച്ചുവേളിയിൽ വീട്ടുമുറ്റത്ത് നിന്ന വയോധികയുടെ 1 പവൻ മാല കവർന്ന കേസിലെ പ്രതി വള്ളക്കടവ് സുലൈമാൻ തെരുവ് ടിസി 34– 1210 സോമൻ (40) പിടിയിലായി. തൊണ്ടി മുതൽ ചാലയിൽ നിന്നും കണ്ടെടുത്തു. പൂന്തൂറ കരാർ ജോലി ചെയ്തിരുന്നയാളെ ആക്രമിച്ചു പണം കവർന്ന കേസിൽ ബീമാപള്ളി ബദരീയ നഗർ സ്വദേശി ഷാജഹാൻ, ബീമാപള്ളി മിൽക്ക് കോളനിയിൽ നൗഷാദ് എന്നിവർ അറസ്റ്റിലായി. ഷാജഹാൻ കാപ്പ നിയമപ്രകാരം ജാമ്യത്തിലാണ് . നൗഷാദ് കൊലപാതക ശ്രമക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ആളാണെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.