ഉമ്മൻചാണ്ടിയെപ്പോലുള്ള മാതൃകകൾ എല്ലാ പാർട്ടിയിലും ഉണ്ടാവണമെന്ന് ശ്രീധരൻപിള്ള
Mail This Article
തിരുവനന്തപുരം∙ പരമാധികാരം ജനങ്ങൾക്ക് ആണെന്ന ബോധം എപ്പോഴും നെഞ്ചേറ്റി നടക്കുന്ന നേതാവാണെന്ന് ഉമ്മൻ ചാണ്ടിയെന്ന് ഗോവ ഗവർണർ എസ്.ശ്രീധരൻ പിള്ള. കെ.എൻ.സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ ആനന്ദകുമാർ രചിച്ച ‘കുഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞു കഥ ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ രംഗത്ത് എതിർദിശയിൽ നിൽക്കുന്ന ആളാണെങ്കിലും എറ്റവും വലിയ ജനസേവകരിൽ ഒരാളായ നേതാവായിട്ടാണ് കാണുന്നത്. ജനങ്ങളുടെ സംതൃപ്തിയാണ് അദ്ദേഹത്തിനു പ്രധാനം. ഇത്തരം മാതൃകകൾ എല്ലാ പാർട്ടികളിലും ഉണ്ടാകണം. ശ്രീധരൻപിള്ള പറഞ്ഞു. ഗാന്ധിജിയുടെ ഗ്രാമസ്വരാജിനെ സ്വാംശീകരിക്കാൻ സത്യസായി പ്രസ്ഥാനത്തിനും ആനന്ദകുമാറിനും കഴിഞ്ഞെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി പുസ്തകം ഏറ്റുവാങ്ങി. ടി.പി.ശ്രീനിവാസൻ പുസ്തകം പരിചയപ്പെടുത്തി. മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോഴാണ് നാമെല്ലാം മനുഷ്യരാകുന്നതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. സായിഗ്രാമത്തിൽ നടക്കുന്നതെല്ലാം അത്തരം പ്രവർത്തനങ്ങളാണ്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് സായി ട്രസ്റ്റ് വീട് വച്ചു കൊടുത്തത് ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരമായിരുന്നുവെന്നും ഇതിന് ആവശ്യമായ 15 ഏക്കർ 72 മണിക്കൂർ കൊണ്ടാണ് അനുവദിച്ചു തന്നതെന്നും കെ.എൻ. ആനന്ദകുമാർ പറഞ്ഞു. യുഡിഎഫ് കൺവീനർ എം.എം ഹസൻ, പന്തളം സുധാകരൻ, ജെ.ആർ പത്മകുമാർ, എം.എസ് ഫൈസൽഖാൻ, ട്രസ്റ്റ് ചെയർമാൻ ഗോപകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു.