ആവശ്യങ്ങൾ അംഗീകരിച്ചില്ല , അറസ്റ്റെന്ന് മുന്നറിയിപ്പ് ; ഭിന്നശേഷിക്കാർ സമരം അവസാനിപ്പിച്ചു
Mail This Article
തിരുവനന്തപുരം ∙ സ്ഥിര നിയമനം ആവശ്യപ്പെട്ട് ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റ് നടയിലെ ഗതാഗതം തടഞ്ഞ് 2 ദിവസമായി നടത്തിവന്ന രാപകൽ ഉപരോധം അവസാനിപ്പിച്ചു. തിങ്കൾ രാവിലെ 11ന് ആരംഭിച്ച ഉപരോധം ഇന്നലെ വൈകിട്ടാണ് അവസാനിപ്പിച്ചത്. സബ് കലക്ടർ മാധവിക്കുട്ടിയുമായി ചർച്ച നടന്നെങ്കിലും ആവശ്യങ്ങൾ അംഗീകരിച്ചി ല്ലെന്നും റോഡ് ഉപരോധം തുടർന്നാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു.
ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്ന ആവശ്യം കലക്ടർ വഴി ചീഫ് സെക്രട്ടറിയെ അറിയിക്കാമെന്നും പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കാമെന്നും സബ് കലക്ടർ ചർച്ചയിൽ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് എഡിഎം അനിൽ ജോസുമായി സമരക്കാർ ചർച്ച നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്ന് എഡിഎം പറഞ്ഞെങ്കിലും സമരക്കാർ അംഗീകരിച്ചില്ല. ഇതോടെ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇതിനെ തുടർന്നാണ് കലക്ടറുടെ ചേംബറിൽ വച്ച് സബ് കലക്ടർ മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ ചർച്ച നടന്നത്. എംപ്ലോയ്മെന്റ് എകസ്ചേഞ്ചുകൾ വഴി 2004 മുതൽ 2011വരെ താൽക്കാലിക ജോലി ചെയ്തവർക്ക് സ്ഥിരനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷി കൂട്ടായ്മയായ ടിബിഎസ്കെയുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രസിഡന്റ് ബാബുരാജ്, സെക്രട്ടറി നിസാം, ട്രഷറർ അരുൺമോഹൻ, നെസ്ളിൻ ചർച്ചയിൽ പങ്കെടുത്തു.