രാഹുലിന്റെ ഓഫിസ് തകർത്ത സംഭവം: സമരം ശക്തമാക്കുമെന്ന് കുഞ്ഞാലിക്കുട്ടി
Mail This Article
തിരുവനന്തപുരം∙ രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത വിഷയത്തിൽ സർക്കാർ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വഖഫ് ഭേദഗതി നിയമം പിൻവലിക്കുക, ഭരണകൂട– മാഫിയ കൂട്ടുകെട്ട് ,പൊലീസ് ഗുണ്ടായിസം എന്നിവ അവസാനിപ്പിക്കുക, ബഫർസോൺ ആശങ്ക പരിഹരിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ച് മുസ്‌ലിം ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവാദങ്ങളുടെ ചുഴിയിൽപെട്ട് കറങ്ങുന്ന ഇടതു സർക്കാരിന് ജനങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല. കേന്ദ്രത്തിൽ ബിജെപിയുടെ അതിക്രമങ്ങൾക്കെതിരെ പോരാടുന്ന ഏറ്റവും വലിയ ശക്തിയാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ ഓഫിസ് തകർക്കുന്നതിലൂടെ എന്തു സന്ദേശമാണു സർക്കാർ നൽകുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, പി.എം.എ. സലാം, എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, പി.കെ. ബഷീർ, പി. ഉബൈദുല്ല, മഞ്ഞളാംകുഴി അലി, പി.അബ്ദുൽ ഹമീദ്, ടി.വി ഇബ്രാഹിം,യു.എ ലത്തീഫ്, നജീബ് കാന്തപുരം, എ.കെ.എം അഷ്റഫ്, കെ.പി.എ. മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, എൻ. ഷംസുദ്ദീൻ, നേതാക്കളായ അബ്ദുറഹ്മാൻ രണ്ടത്താണി, അബ്ദുറഹിമാൻ കല്ലായി, സി.എച്ച്. റഷീദ്, കെ.എസ്. ഹംസ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പ്രഫ.തോന്നയ്ക്കൽ ജമാൽ , ബീമാപള്ളി റഷീദ്, ടി.എം സലീം, എം.റഹ്മത്തുല്ല , മുഹമ്മദ്ഷാ, ഹനീഫ മൂന്നിയൂർ, സുഹ്റ മമ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.