മന്ത്രി ആന്റണി രാജു സമ്പൂർണ പരാജയമെന്ന് കെ.പി.രാജേന്ദ്രൻ
Mail This Article
തിരുവനന്തപുരം∙ കഴിഞ്ഞ ഒരു വർഷത്തെ അനുഭവത്തിൽ നിന്നു കേരളത്തിലെ ഗതാഗത മന്ത്രി ആന്റണി രാജു പൂർണ പരാജയമാണെന്നു തെളിഞ്ഞുവെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ. തൊഴിലാളികളെ പട്ടിണിക്കിട്ടു കൊല്ലുന്നതിനു മന്ത്രി കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ആർടിസിയിൽ ഈ മാസത്തെ ശമ്പളം ഇതുവരെ പൂർണമായി വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ മന്ത്രിയുടെ വസതിയിലേക്കു നടത്തിയ പട്ടിണി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജേന്ദ്രൻ.
തൊഴിലാളികളുടെ പ്രശ്നങ്ങളോടു ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ നിലപാടാണു മന്ത്രിക്കെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വശത്തു വലിയ വായിൽ ന്യായം പറയും, ചെയ്ത ജോലിയുടെ കൂലി ചോദിക്കുമ്പോൾ കൈ കഴുകും. മുഖ്യമന്ത്രി ഈ വിഷയത്തിൽ മുൻകൈ എടുക്കണമെന്നും തൊഴിലാളികളെയും പെൻഷൻകാരെയും സർക്കാർ ഏറ്റെടുക്കണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു. വർക്കിങ് പ്രസിഡന്റ് എം.ശിവകുമാർ അധ്യക്ഷനായിരുന്നു. വാഴൂർ സോമൻ എംഎൽഎ, എം.ജി.രാഹുൽ, കെ.മല്ലിക, വട്ടിയൂർക്കാവ് ശ്രീകുമാർ, സി.എസ്.അനിൽ, എ.വി.ഉണ്ണികൃഷ്ണൻ, ടി.ആർ.ബിജു തുടങ്ങിയവർ നേതൃത്വം നൽകി.