കർണാടക പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി വെട്ടിച്ചു കടന്നു
Mail This Article
തിരുവനന്തപുരം ∙ കർണാടക പൊലീസ് തമ്പാനൂരിൽ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതി പൊലീസിനെ വെട്ടിച്ചു കടന്നു. തിരുവനന്തപുരം വലിയതുറ സ്വദേശി വി.വിനോദ് (31) ആണ് തെളിവെടുപ്പിനിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 8ന് തമ്പാനൂർ അരിസ്റ്റോ ജംക്‌ഷനിലെ ഹോട്ടലിൽ നിന്നാണ് ഇയാൾ കടന്നു കളഞ്ഞത്. ഇയാൾ കർണാടക ഹെന്നൂർ പൊലീസ് റജിസ്റ്റർ ചെയ്ത മോഷണക്കേസിലെ പ്രതിയാണ്. 200 ഗ്രാം സ്വർണം മോഷ്ടിച്ച കേസിലാണ് വിനോദ് 27 ന് ബെംഗളൂരുവിൽ അറസ്റ്റിലായത്. സ്വർണം തിരുവനന്തപുരത്തെ ജ്വല്ലറിയിൽ വിറ്റെന്നു പറഞ്ഞതിനെ തുടർന്നാണ് ഇവിടെയെത്തിച്ചത്. ഹെന്നൂർ എസ്ഐയുടെ നേതൃത്വത്തിൽ 5 പൊലീസുകാരാണ് തെളിവെടുപ്പിനായി എത്തിയത്.
ഇന്നലെ പുലർച്ചെ ബെംഗളൂരു പൊലീസ് തമ്പാനൂരിലെ അരിസ്റ്റോ ജംക്‌ഷനിലുള്ള ഹോട്ടലിൽ മുറിയെടുത്തു. രാവിലെ 8 മണിയോടെയാണ് വിനോദ് കടന്നത്. വെളുത്ത ടീ ഷർട്ടും ഓറഞ്ച് നിറത്തിലുള്ള ബർമുഡയുമാണ് വിനോദ് ധരിച്ചിരുന്നത്. ഹെന്നൂർ പൊലീസിന്റെ പരാതിയിൽ തമ്പാനൂർ പൊലീസ് കേസെടുത്ത് പ്രതിയ്ക്കായി തിരച്ചിൽ ഊർജിതമാക്കി. പൊലീസിനെ വെട്ടിച്ച് ഇയാൾ ഹോട്ടലിലെ പ്രധാന വാതിൽ വഴി ഇറങ്ങി ഓടുന്ന സിസിടിവി ദ്യശ്യവും പുറത്ത് വന്നു. പുറത്ത് കടന്ന ഇയാൾ മോഡൽ സ്കൂൾ ജംക്‌ഷൻ ഭാഗത്തേക്ക് ഓടുന്ന സിസിടിവി ദ്യശ്യങ്ങളും കർണാടക പൊലീസ് കൊല്ലുമെന്ന ഭീതിയിലാണ് രക്ഷപ്പെട്ടതെന്നു ഇയാൾ അഭിഭാഷകനോട് പറയുന്ന ഓഡിയോ ക്ലിപ്പും പുറത്ത് വന്നു.